Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടിഎംസി നേതാക്കളെ തെരുവിലിട്ട് കണക്കുതീര്‍ത്ത് ജനക്കൂട്ടം; 'ചോര്‍ ചോര്‍' വിളികളോടെ പ്രതിഷേധം; പിന്നാലെ തലയ്ക്ക് ശക്തമായ അടി; അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിക്കു നേരെ ആക്രമണം; ചോരപുരണ്ട വസ്ത്രങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍; വധിക്കാന്‍ നോക്കിയത് ബിജെപിയെന്ന് ആരോപണം

ടിഎംസി നേതാക്കളെ തെരുവിലിട്ട് കണക്കുതീര്‍ത്ത് ജനക്കൂട്ടം; 'ചോര്‍ ചോര്‍' വിളികളോടെ പ്രതിഷേധം; പിന്നാലെ തലയ്ക്ക് ശക്തമായ അടി; അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിക്കു നേരെ ആക്രമണം; ചോരപുരണ്ട വസ്ത്രങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍; വധിക്കാന്‍ നോക്കിയത് ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും ജനകീയ പ്രതിഷേധം.

തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായ അഭിഷേക് ബാനര്‍ജിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ, മുതിര്‍ന്ന പാര്‍ട്ട നേതാവും ലോക്‌സഭയിലെ തൃണമൂല്‍ ചീഫ് വിപ്പുമായ കല്യാണ്‍ ബാനര്‍ജി എംപിയും സ്വന്തം മണ്ഡലത്തില്‍ വെച്ച്‌ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതലയില്‍ വെച്ചാണ് ശ്രീരാംപൂര്‍ ലോക്‌സഭാ എംപിയായ കല്യാണ്‍ ബാനര്‍ജിക്ക് തലയ്ക്ക് ഗുരുതരമായി അടിയേറ്റത്. തന്നെ വധിക്കാനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമമാണിതെന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

ദക്ഷിണ പര്‍ഗാനാസിലെ സോനാര്‍പൂരില്‍ വെച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയാണ് അഭിഷേക് ബാനര്‍ജിക്ക് നേരെ കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ പൊതുജനങ്ങളില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്നത്. ഇതില്‍ പ്രതിഷേധിച്ച്‌ ചണ്ഡിതലയില്‍ ടിഎംസി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനും, ഒപ്പം തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച്‌ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും, അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കാനുമായി എത്തിയതായിരുന്നു കല്യാണ്‍ ബാനര്‍ജിയും അനുയായികളും. ശ്രീരാംപൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ചണ്ഡിതലയില്‍ നിന്ന് 2009 മുതല്‍ തുടര്‍ച്ചയായി നാല് തവണ വിജയിച്ച ജനപ്രതിനിധിയാണ് കല്യാണ്‍ ബാനര്‍ജി.

പ്രതിഷേധത്തിനിടെ ഗതാഗതക്കുരുക്ക് കാരണം തന്റെ കാര്‍ പിന്നില്‍ ഉപേക്ഷിച്ച്‌ കല്യാണ്‍ ബാനര്‍ജി ഒരു ട്രക്കിന് അരികിലൂടെ മുന്നോട്ട് നടന്നുപോകുമ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. പെട്ടെന്ന് പത്തോ പതിനഞ്ചോ ഓളം വരുന്ന ആളുകള്‍ തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ശത്രുതാപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിക്കുകയും 'ചോര്‍ ചോര്‍' (കള്ളന്‍ കള്ളന്‍) എന്ന് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എംപിയുടെ തലയുടെ പിന്‍ഭാഗത്തേക്ക് എന്തോ വന്ന് ശക്തമായി അടിച്ചത്.

അടി കിട്ടിയ ഉടന്‍ തന്നെ അദ്ദേഹം തലയില്‍ കൈവെച്ച്‌ റോഡിലേക്ക് നിലംപതിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനും ചേര്‍ന്നാണ് അദ്ദേഹത്തെ താങ്ങി എഴുന്നേല്‍പ്പിച്ചതും പ്രദേശം ശാന്തമാക്കാന്‍ ശ്രമിച്ചതും. പെട്ടെന്ന് തന്നെ എഴുന്നേറ്റെങ്കിലും അദ്ദേഹത്തിന് നേരെ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് തലയില്‍ വെള്ളത്തുണി കെട്ടി ചോരയൊലിപ്പിച്ചു കൊണ്ടാണ് അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്തത്. തന്റെ കുര്‍ത്തയിലും പൈജാമയിലും രക്തം പുരണ്ടിരുന്നുവെന്നും സംസാരിക്കാന്‍ പോലും ശക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ തലയ്ക്ക് നേരെ ക്രിക്കറ്റ് പന്തോ കല്ലോ എറിഞ്ഞതാണെന്നും, തന്നെ വധിക്കാന്‍ ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പ്രതികാര ആക്രമണമാണിതെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. തനിക്ക് നേരെയുണ്ടായത് ജനരോഷമാണെന്ന വാദം അദ്ദേഹം പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച്‌ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന്റെയും കേന്ദ്ര സുരക്ഷാ സേനയുടെയും വലിയൊരു സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പുതിയ അക്രമ സംഭവങ്ങളോടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബിജെപി തര്‍ക്കവും രാഷ്ട്രീയ അന്തരീക്ഷവും കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali