തിരുവനന്തപുരം: കോവളത്തിന് സമീപം വാടക വീട് കേന്ദ്രീകരിച്ച് വൻതോതില്‍ വ്യാജകള്ള് വില്‍പ്പന നടത്തിയിരുന്ന രണ്ട് അസാം സ്വദേശികളെ എക്സൈസ് സംഘം പിടികൂടി.
വാഴമുട്ടത്തെ വാടക വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ കള്ളും പരിശോധനയില്‍ എക്സൈസ് സിറ്റി സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശികളായ ആഡിക്കൂർ ഇസ്ലാം (24), സഹോദരൻ സാഡിക്കൂർ ഇസ്ലാം (23) എന്നിവരെയാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
മേഖലയില്‍ അനധികൃതമായി വ്യാജകള്ള് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ മിന്നല്‍ പരിശോധന. വാഴമുട്ടത്തെ കേന്ദ്രത്തില്‍ നിന്ന് മാസങ്ങളായി നെല്ലിയോട്, പൂവാർ, പഴയ ഉച്ചക്കട തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് കള്ള് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നതായി പിടിയിലായ പ്രതികള്‍ എക്സൈസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
നിലവിലെ സാഹചര്യത്തില്‍ പാലക്കാട് നിന്ന് നിയമപരമായി കള്ള് എത്തിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് എക്സൈസിന്റെ പ്രാഥമിക വിലയിരുത്തല്‍. രാസവസ്തുക്കള്‍ (കെമിക്കലുകള്‍) ഉപയോഗിച്ച് കൃത്രിമമായി തയാറാക്കിയ വ്യാജകള്ളാണ് ഇവർ പ്രദേശത്ത് വ്യാപകമായി വില്‍പ്പന നടത്തിയിരുന്നതെന്ന് സംശയിക്കുന്നു.
നിലവില്‍ അനധികൃതമായി വൻതോതില്‍ കള്ള് സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത കള്ളില്‍ മാരകമായ അളവില്‍ മായം ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി എക്സൈസ് അധികൃതർ വ്യക്തമാക്കി.
പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് സമാനമായ രീതിയില്‍ അനധികൃത ലഹരി വില്‍പ്പന നടക്കുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

