ബിഗ് ബോസ് മലയാളം സീസണ്‍ 7-ലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി അനുമോളെ പ്രശംസ കൊണ്ട് മൂടി മുതിർന്ന നടി മല്ലിക സുകുമാരൻ.
രണ്ടര വർഷത്തോളം ഒരു ടെലിവിഷൻ പരമ്പരയില്‍ ഒന്നിച്ച് അഭിനയിച്ച കാലത്തെ അനുഭവങ്ങളും അനുമോളുടെ കുടുംബത്തോടുള്ള പ്രതിബദ്ധതയുമാണ് മല്ലിക സുകുമാരൻ ഒരു പുതിയ അഭിമുഖത്തില്‍ പങ്കുവെച്ചത്. കഠിനാധ്വാനം ചെയ്ത് സ്വന്തം കുടുംബം നോക്കുന്ന ഒരു പെണ്‍കുട്ടിയാണ് അനുമോളെന്നും അതുകൊണ്ടാണ് ദൈവം അവള്‍ക്ക് ഈ വലിയ വിജയം നല്‍കിയതെന്നും മല്ലിക പറയുന്നു.
ബിഗ് ബോസ് ഷോയില്‍ ആയിരുന്ന സമയത്ത് അനുമോളുടെ ദേഷ്യത്തെക്കുറിച്ചും വഴക്കുകളെക്കുറിച്ചും താൻ ചോദിച്ചിരുന്നതായി മല്ലിക സുകുമാരൻ വെളിപ്പെടുത്തി. "എന്താണ് അനുമോളേ നീ ഇങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോള്‍, ഷോയിലെ ഒരു കണ്ടെന്റ് പറയുമ്പോള്‍ അറിയാതെ അങ്ങനെ വന്നുപോകുന്നതാണ് എന്നാണ് അവള്‍ പറയാറ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച രണ്ടര വർഷവും അവള്‍ ഇങ്ങനെ തന്നെയായിരുന്നു. ബിഗ് ബോസിലേതു പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയുന്ന സ്വഭാവമാണ് അവള്‍ക്ക്. ഡയലോഗ് പറയുന്നതിന്റെ സ്പീഡ് കൂടിപ്പോയി എന്ന് സംവിധായകൻ പറയുമ്പോള്‍ പോലും 'അയ്യോ ഇതാണെന്റെ കുഴപ്പം' എന്ന് പറഞ്ഞ് അവള്‍ കരയുമായിരുന്നു. കരച്ചില്‍ കുറച്ച് കൂടുതലാണെങ്കിലും വലിയ സ്നേഹവും ബഹുമാനവുമുള്ള, നല്ല ഗുരുത്വമുള്ള കുട്ടിയാണ് അവള്‍," മല്ലിക സുകുമാരൻ ഓർത്തെടുത്തു.
അനുമോള്‍ സ്വന്തം ചുമലിലേറ്റുന്ന വലിയ കുടുംബ ഉത്തരവാദിത്തങ്ങളെക്കുറിച്ചും മല്ലിക സുകുമാരൻ അഭിമുഖത്തില്‍ എടുത്തുപറഞ്ഞു. "വളരെ കാര്യമായിട്ടാണ് അവള്‍ അവളുടെ കുടുംബം നോക്കുന്നത്. അച്ഛൻ, അമ്മ, സഹോദരി, സഹോദരിയുടെ ഭർത്താവ്, കുഞ്ഞ് അങ്ങനെ എല്ലാവരുടെയും കാര്യങ്ങള്‍ അവള്‍ വളരെ ഭംഗിയായി നോക്കുന്നുണ്ട്. രണ്ടര വർഷം ഞാനതിന് സാക്ഷിയാണ്. അത് സമ്മതിച്ചു കൊടുക്കണം. അതുകൊണ്ടായിരിക്കാം ദൈവം അവള്‍ക്ക് അറിഞ്ഞുകൊണ്ട് ഇത്രയും വലിയ ഭാഗ്യം നല്‍കിയത് എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഇത് എപ്പോഴും അവളോട് പറയാറുമുണ്ട്," മല്ലിക കൂട്ടിച്ചേർത്തു.
മുൻപും പല അഭിമുഖങ്ങളിലും അനുമോളെക്കുറിച്ച് മല്ലിക സുകുമാരൻ വാചാലയായിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് ഒന്നൊന്നര വർഷം മുൻപ് തന്നെ അനുമോളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും, അച്ഛന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഷൂട്ടിംഗ് സെറ്റിലിരുത്തി താൻ അവളെ പലപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നെന്നും മല്ലിക പറഞ്ഞു. അപ്പോഴൊക്കെ കണ്ണ് നിറഞ്ഞ് കരയുന്ന അനുമോളെ 'കരയാൻ വേണ്ടിയല്ല മോളേ ഉപദേശിക്കുന്നത്' എന്ന് പറഞ്ഞ് താൻ ആശ്വസിപ്പിക്കാറുണ്ടായിരുന്നതായും മല്ലിക സുകുമാരൻ ഓർമ്മിച്ചു. പരമ്പരകള്‍ക്ക് അപ്പുറം ഇരുവരും തമ്മിലുള്ള അമ്മയും മകളും പോലുള്ള ആത്മബന്ധമാണ് ഈ വാക്കുകളില്‍ നിഴലിക്കുന്നത്.

