ചെന്നൈ: വിജയ് നയിക്കുന്ന ടിവികെയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കുന്ന വാർത്തയാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ നിന്ന് വരുന്നത്.
എടപ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ദളപതിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ അതൃപ്തി വിജയയിയെ പ്രതിരോധത്തിലാക്കി. ജനനായകൻ എന്ന പ്രതിച്ഛായയോടെ രാഷ്ട്രീയത്തിലിറങ്ങിയ വിജയയിക്ക് ആരും പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പുതിയ ചരിത്രമെഴുതാൻ സിനിമാ ലോകത്തുനിന്നും ജനനായകനായി കടന്നുവന്ന വിജയിയുടെ തമിഴക വെട്രി കഴകം (TVK) നേരിടുന്നത് അപ്രതീക്ഷിതവും കനത്തതുമായ തിരിച്ചടികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ, സേലം ജില്ലയിലെ അതിനിർണ്ണായകമായ എടപ്പാടി മണ്ഡലത്തില്‍ പാർട്ടിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയാണ് നിലവില്‍. പത്രിക തള്ളപ്പെട്ടതും അതിന് പിന്നാലെ സ്ഥാനാർത്ഥിയെ കാണാതായതും വിജയയിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് വലിയൊരു കറുത്ത പാടായി മാറിയിരിക്കുകയാണ്.
മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിയുടെ കോട്ടയായ എടപ്പാടിയില്‍ അദ്ദേഹത്തിനെതിരെ കരുത്തനായ ഒരു സ്ഥാനാർത്ഥിയെ ഇറക്കി കരുത്ത് തെളിയിക്കാനായിരുന്നു വിജയിന്റെ നീക്കം. ഇതിനായി അരുണ്‍കുമാറിനെയാണ് പാർട്ടി നിയോഗിച്ചത്. എന്നാല്‍, നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വേളയില്‍ അരുണ്‍കുമാറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു.
ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലാത്തതിനാല്‍ (പുതിയ പാർട്ടി എന്ന നിലയില്‍), സ്വതന്ത്ര സ്ഥാനാർത്ഥികള്‍ക്ക് സമാനമായി പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ അരുണ്‍കുമാറിന്റെ പത്രികയില്‍ എട്ട് പേരുടെ ഒപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഗുരുതരമായ സാങ്കേതിക പിശക് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക നിരസിച്ചത്. ഇതിന് പിന്നാലെ പാർട്ടി നിർദ്ദേശിച്ച ഡമ്മി സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താല്‍ തള്ളപ്പെട്ടു. ഇതോടെ എടപ്പാടി മണ്ഡലത്തില്‍ ടിവികെയ്ക്ക് ഔദ്യോഗിക പ്രതിനിധി ഇല്ലാത്ത സ്ഥിതിയായി.
പത്രിക തള്ളപ്പെട്ടതിനേക്കാള്‍ പാർട്ടിയെയും അണികളെയും ഒരുപോലെ ഞെട്ടിച്ചത് സ്ഥാനാർത്ഥി അരുണ്‍കുമാറിന്റെ തിരോധാനമാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന സമയത്ത് അരുണ്‍കുമാർ വരണാധികാരിയുടെ ഓഫീസില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം അവിടെ എത്തിയില്ല എന്ന് മാത്രമല്ല, പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാൻ പോലും സാധിച്ചിട്ടില്ല.
അരുണ്‍കുമാറിനെ ആരോ ബോധപൂർവ്വം തട്ടിക്കൊണ്ടുപോയതാണെന്നാണ് ടിവികെ പ്രവർത്തകരുടെ ആരോപണം. എടപ്പാടി പളനിസ്വാമിയെപ്പോലൊരു പ്രമുഖനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കമാണിതെന്ന് അണികള്‍ വിശ്വസിക്കുന്നു. ഇതിനെത്തുടർന്ന് മണ്ഡലത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രവർത്തകർ തെരുവിലിറങ്ങുകയും പൊലീസിനെതിരെയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
സ്വന്തം മണ്ഡലമായ എടപ്പാടിയില്‍ ആറാം തവണയും ജനവിധി തേടുന്ന എടപ്പാടി പളനിസ്വാമിക്ക് ഈ സംഭവം വലിയൊരു മുൻതൂക്കം നല്‍കിയിരിക്കുകയാണ്. പളനിസ്വാമിയുടെയും ഡിഎംകെ സ്ഥാനാർത്ഥി സി. കാശിയുടെയും പത്രികകള്‍ കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. പ്രധാന എതിരാളിയായി മാറുമെന്ന് കരുതിയ വിജയിന്റെ പാർട്ടി മത്സരരംഗത്ത് നിന്ന് തുടക്കത്തിലേ പുറത്തായത് ഇവർക്ക് രാഷ്ട്രീയമായി ഗുണകരമാകും.
തിരഞ്ഞെടുപ്പ് തലയ്ക്ക് മുകളില്‍ വന്നുനില്‍ക്കെ സംഭവിച്ച ഈ പാളിച്ചകള്‍ പാർട്ടിയുടെ അടിത്തട്ടിലുള്ള ഒരുക്കങ്ങളിലെ പോരായ്മയാണ് കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയില്‍ പത്രിക സമർപ്പണം പോലുള്ള പ്രാഥമിക കാര്യങ്ങളില്‍ പോലും വേണ്ടത്ര ജാഗ്രത പുലർത്താൻ സാധിച്ചില്ല എന്നത് വിജയയിക്ക് വലിയ ക്ഷീണമാണ്.
ഏപ്രില്‍ 23-നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലം പുറത്തുവരും. എടപ്പാടിയിലെ ഈ തിരിച്ചടി തമിഴ്നാട്ടിലെ മറ്റ് മണ്ഡലങ്ങളിലെ ടിവികെ പ്രവർത്തകരുടെ ആവേശത്തെ ബാധിക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. തന്റെ ആരാധകരെയും തമിഴ് മക്കളെയും ഒപ്പം നിർത്തി വലിയൊരു വിപ്ലവം ലക്ഷ്യമിട്ട വിജയിക്ക്, ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിലെ വലിയൊരു പരീക്ഷണമായി മാറിയിരിക്കുന്നു.
ദളപതിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് മേല്‍ എടപ്പാടിയിലെ ഈ സ്ഥാനാർത്ഥി നിർണ്ണയ വിവാദം എത്രത്തോളം കരിനിഴല്‍ വീഴ്ത്തുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. എങ്കിലും, തന്റെ പ്രവർത്തകരോട് ആത്മവിശ്വാസം കൈവിടരുതെന്നും പോരാട്ടം തുടരണമെന്നുമാണ് നേതൃത്വം നല്‍കുന്ന സന്ദേശം. ദളപതിയുടെ രാഷ്ട്രീയ കഷ്ടകാലം എപ്പോള്‍ തീരുമെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

