കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'സിഗ്നേച്ചർ ഡിഷ്' എന്ന ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു.
ഇവിടെനിന്ന് ഷവർമയും ഷവായിയും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതേത്തുടർന്ന് ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടുകയായിരുന്നു. നിലവില്‍ 12 പേർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ കടയ്ക്കാവൂർ സ്വദേശികളായ ഗിരീഷ്, ദീപ, ഹരിതകർമസേനാംഗം ശുഭ, സ്നേഹ, സംഗീത് എന്നിവരും ഉള്‍പ്പെടുന്നു. ആയാന്റവിള സ്വദേശികളായ പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറ് വയസ്സുകാരി ദക്ഷിണ എന്നിവരും അഞ്ചുതെങ്ങ് വാടയില്‍ സ്വദേശികളായ ഗിരീശൻ, ഉദയകുമാർ, നിരുപമ, ഗ്രീഷ്മ, ഗൗരി നന്ദ, ഗൗതം കൃഷ്ണ എന്നിവരും ചികിത്സയിലുണ്ട്. കൂടാതെ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ, ഭാര്യ മിന്നു, മക്കളായ സെയില്‍, ആമി, അമ്മ ലാലി എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയവരിലുണ്ട്.
സംഭവത്തില്‍ കടയ്ക്കാവൂർ പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മതിയായ രേഖകളില്ലാതെയാണ് ഈ ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ ഹോട്ടല്‍ പൂട്ടിച്ചു.

