പ്രയാഗ്‌രാജ്: ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച യുവതിയെ നേരില്‍ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പിണങ്ങിപ്പിരിഞ്ഞ ഭർത്താവിനെ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഭാര്യ വിളിച്ചു വരുത്തുകയായിരുന്നു.
ഒടുവില്‍ നേരില്‍ കാണാൻ എത്തിയപ്പോള്‍ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭർത്താവ് പോലീസിന്റെ പിടിയിലായി. പ്രതാപ്ഗഢ് സ്വദേശി പ്രഭുദത്ത് ത്രിപാഠിയാണ് അറസ്റ്റിലായത്. ഭാര്യ സോണി ത്രിപാഠിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
നവാബ്ഗഞ്ച് സ്വദേശിനിയായ സോണി നാല് വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തന്നെ വീട്ടില്‍നിന്നും പുറത്താക്കിയ ഭർത്താവിനെ കുടുക്കാൻ സോണി ഇൻസ്റ്റഗ്രാമില്‍ ഒരു വ്യാജ പ്രൊഫൈല്‍ നിർമ്മിക്കുകയും പ്രഭുദത്തിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയുമായിരുന്നു. പ്രൊഫൈലിലെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ പ്രഭുദത്ത് വൈകാതെ വിവാഹാഭ്യർത്ഥനയും നടത്തി. യുവതി ആരാണെന്ന് തിരിച്ചറിയാതെയായിരുന്നു പ്രഭുദത്തിന്റെ നീക്കങ്ങള്‍.
പലതവണ ഹോട്ടലില്‍ വെച്ച് കാണാൻ പ്രഭുദത്ത് ആവശ്യപ്പെട്ടെങ്കിലും മെയ് രണ്ടിന് ദാരാഗഞ്ച് നാഗവാസുകി ക്ഷേത്രത്തില്‍ വെച്ച് കാണാമെന്ന് സോണി സമ്മതിച്ചു. തുടർന്ന് സുഹൃത്തിനൊപ്പം ക്ഷേത്രത്തിലെത്തിയ പ്രഭുദത്ത്, മുഖം സ്കാർഫ് കൊണ്ട് മറച്ചുനിന്ന സോണിയെ തിരിച്ചറിഞ്ഞില്ല. സോണി മുഖത്തെ സ്കാർഫ് മാറ്റിയതോടെ പ്രഭുദത്ത് പ്രകോപിതനാവുകയും സോണിയെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ക്ഷേത്രത്തിന് സമീപം മാറിനിന്ന സോണിയുടെ മാതാപിതാക്കളും സഹോദരനും ഉടൻതന്നെ ഇടപെട്ട് പ്രഭുദത്തിനെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രഭുദത്തിനെതിരെ പോലീസ് കേസെടുത്തു. തുടരന്വേഷണം നടക്കുകയാണെന്ന് ദാരാഗഞ്ച് പോലീസ് അറിയിച്ചു.

