Dailyhunt
'പാവം, ഈ ഗതി വന്നല്ലോ, എലി കരണ്ടതോ പട്ടി കടിച്ചതോ?'; അക്ഷയ് കുമാറിന്റെ വസ്ത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; താരത്തിന്റെ പുത്തൻ ലുക്ക് വൈറല്‍

'പാവം, ഈ ഗതി വന്നല്ലോ, എലി കരണ്ടതോ പട്ടി കടിച്ചതോ?'; അക്ഷയ് കുമാറിന്റെ വസ്ത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; താരത്തിന്റെ പുത്തൻ ലുക്ക് വൈറല്‍

മുംബൈ: ബോളിവുഡ് ഖിലാഡി അക്ഷയ് കുമാറിന്റെ പുത്തൻ ലുക്ക് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല'യുടെ ട്രെയിലർ ലോഞ്ചിനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാർക്ക് വിരുന്നായിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ കീറിപ്പറിഞ്ഞതും എലി കരണ്ടതുമെന്ന് തോന്നിക്കുന്ന ഔട്ട്ഫിറ്റിലാണ് താരം ചടങ്ങിലെത്തിയത്.

ട്രെയിലർ ലോഞ്ചിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ വസ്ത്രത്തെച്ചൊല്ലി രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. മലയാളികളുള്‍പ്പെടെയുള്ളവർ ട്രോളുകളുമായി രംഗത്തെത്തി. "പാവം, ഈ ഗതി വന്നല്ലോ", "എലിയാണോ ഔട്ട്ഫിറ്റ് ഡിസൈനർ?", "വരുന്ന വഴിക്ക് പട്ടി കടിച്ചതാണോ?", "എല്ലായിടത്തുമുണ്ടല്ലേ തെരുവ് നായ ശല്യം" എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. സ്റ്റൈല്‍ എന്ന പേരില്‍ താരം കാട്ടിക്കൂട്ടുന്നത് അതിരുകടന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

അക്ഷയ് കുമാറും പ്രിയദർശനും 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഭൂത് ബംഗ്ല'യ്ക്കുണ്ട്. 2010-ല്‍ പുറത്തിറങ്ങിയ 'ഖട്ടാ മീഠാ'യ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വാമിഖ ഗബ്ബി നായികയാകുന്ന ചിത്രം ഒരു ഹൊറർ കോമഡി ത്രില്ലറാണ്. 2021-ല്‍ പുറത്തിറങ്ങിയ 'ഹങ്കാമ 2'വിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.

പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിലെ എക്കാലത്തെയും വലിയ ഹിറ്റായ 'ഭൂല്‍ ഭുലയ്യ' ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രവും ഒരുങ്ങുന്നത് എന്നത് ആരാധകരില്‍ ആവേശം വർദ്ധിപ്പിക്കുന്നു. ജയ്പൂരിലെ ചോമു പാലസാണ് പ്രധാന ലൊക്കേഷൻ. പരേഷ് റാവല്‍, രാജ്പാല്‍ യാദവ് തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ഏപ്രില്‍ 17-ന് ചിത്രം തിയേറ്ററുകളിലെത്തും. വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോളുകള്‍ നിറയുമ്പോഴും, ഈ ഹിറ്റ് കൂട്ടുകെട്ട് പഴയകാല വിജയങ്ങള്‍ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali