സാൻ ഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പില്‍ തകർപ്പൻ പ്രകടനവുമായി ആതിഥേയരായ അമേരിക്ക പ്രീക്വാർട്ടറിലേക്ക്. വാശിയേറിയ റൗണ്ട് ഓഫ് 32 മത്സരത്തില്‍ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്താണ് യുഎസ് അവസാന പതിനാറില്‍ ഇടംപിടിച്ചത്.
ഫൊളാരിൻ ബലോഗൻ, മാലിക് ടില്‍മാൻ എന്നിവരാണ് അമേരിക്കയ്ക്കായി ലക്ഷ്യം കണ്ടത്. പ്രീക്വാർട്ടറില്‍ കരുത്തരായ ബെല്‍ജിയമാണ് അമേരിക്കയുടെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കത്തില്‍ ബോസ്‌നിയ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, 15-ാം മിനിറ്റോടെ കളിയില്‍ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. സെർജിനോ ഡെസ്റ്റ്, വെസ്റ്റണ്‍ മക്കെനി, ടെയ്‌ലർ ആഡംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടർച്ചയായി ബോസ്‌നിയൻ ഗോള്‍മുഖത്തേക്ക് പന്തെത്തിയതോടെ സന്ദർശകർ പ്രതിരോധത്തിലായി. 32-ാം മിനിറ്റില്‍ ബലോഗൻ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് വിളിച്ചു. എന്നാല്‍, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ, മാലിക് ടില്‍മാൻ നല്‍കിയ ത്രൂബോള്‍ ബോസ്‌നിയൻ ഡിഫൻഡറുടെ കാലില്‍ തട്ടി ബലോഗന് ലഭിക്കുകയും, താരം അത് മനോഹരമായി വലയിലെത്തിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന അമേരിക്കയ്ക്ക് 64-ാം മിനിറ്റില്‍ വലിയ തിരിച്ചടിയേറ്റു. ബോസ്‌നിയൻ താരം താരിക് മുഹറെമോവിച്ചിനെ ഫൗള്‍ ചെയ്തതിന് വാർ (VAR) പരിശോധനയ്ക്ക് ശേഷം ബലോഗൻ നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇതോടെ പത്തുപേരുമായി ചുരുങ്ങിയെങ്കിലും, തളരാതെ പോരാടിയ അമേരിക്ക 82-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് മാലിക് ടില്‍മാനാണ് ടീമിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയത്.
പത്തുപേരുമായി ചുരുങ്ങിയിട്ടും ബോസ്‌നിയയെ നിലംപരിശാക്കിയ അമേരിക്കൻ സംഘത്തിന്റെ ആത്മവിശ്വാസം വാനോളമാണ്. കരുത്തരായ ബെല്‍ജിയത്തിനെതിരായ വരാനിരിക്കുന്ന പ്രീക്വാർട്ടർ മത്സരം വലിയ ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകർ കാത്തിരിക്കുന്നത്.

