കാസര്‍കോട്: ഡിജിറ്റല്‍ തെളിവുകള്‍ ഒന്നുമില്ല, ട്രാക്ക് ചെയ്യാന്‍ ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ല. മാസങ്ങളായി പോലീസിന്റെ ഉറക്കം കെടുത്തിയ സ്‌നേഹ മെര്‍ലിന്‍ എന്ന പോക്‌സോ കേസ് പ്രതി ഒളിവില്‍ കഴിഞ്ഞത് അതീവ ജാഗ്രതയോടെയായിരുന്നു.
പോലീസ് ടവറുകളും സൈബര്‍ സെല്ലിന്റെ നിരീക്ഷണങ്ങളും നിഷ്പ്രഭമാക്കാന്‍ ഇവര്‍ ഫോണ്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. എന്നാല്‍ ഫോണ്‍ സാങ്കേതികവിദ്യയേക്കാള്‍ ശക്തമായ പരമ്പരാഗത അന്വേഷണ മികവുമായാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വലവിരിച്ചത്.
കണ്ണൂരിലെ പഴയൊരു പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചശേഷം, കാസര്‍കോട്ടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ വിശ്വസ്തയായി മാറി അവിടെ താവളമാക്കിയായിരുന്നു മെര്‍ലിന്റെ പീഡനങ്ങള്‍. വ്യാജ കഥകള്‍ മെനഞ്ഞ് കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റിയ ഇവര്‍ പെണ്‍കുട്ടിയെ ക്രൂരമായി ചൂഷണം ചെയ്തു. പെണ്‍കുട്ടി നേരിട്ട ആഘാതത്തില്‍ നിന്ന് കരകയറാന്‍ രണ്ടര മാസത്തെ കൗണ്‍സിലിംഗ് വേണ്ടിവന്നു. കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ ഞെട്ടിക്കുന്ന മൊഴിയോടെ പോലീസ് കേസെടുത്തുവെങ്കിലും, വിവരമറിഞ്ഞ മെര്‍ലിന്‍ ഉടന്‍ തന്നെ അപ്രത്യക്ഷയാവുകയായിരുന്നു. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും ഇവര്‍ ഒളിവില്‍ തുടരുകയായിരുന്നു.
വഴിത്തിരിവായത് രഹസ്യവിവരം
കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു. മയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മെര്‍ലിന് ഒരു ബന്ധുവീടുണ്ടെന്ന വിവരം സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം ഈ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാക്കി.
പകല്‍ സമയങ്ങളില്‍ പോലീസ് എത്ര തിരഞ്ഞിട്ടും ഈ വീട്ടില്‍ മെര്‍ലിന്റെ ഒരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാല്‍, മയിലെ താവളത്തിലേക്ക് ഇവര്‍ രാത്രികാലങ്ങളില്‍ മാത്രമാണ് എത്തുന്നതെന്നും, നേരം പുലരും മുന്‍പ് അവിടെനിന്ന് മാറുമെന്നും ഇന്‍സ്‌പെക്ടര്‍ എന്‍.പി. രാഘവനും സംഘവും മനസ്സിലാക്കി.
തുടര്‍ന്ന് എ.എസ്.ഐ. മനുവും സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട സംഘം ആ പ്രദേശത്ത് തന്ത്രപരമായി നിലയുറപ്പിച്ചു. വീടിന് ചുറ്റും അതീവ രഹസ്യമായി പോലീസ് വലവിരിച്ചു. പ്രതി വീട്ടിലെത്തി എന്ന് ഉറപ്പുവരുത്തിയ നിമിഷം, ഒട്ടും സമയം കളയാതെ പോലീസ് സംഘം വീട് അതിവേഗം വളഞ്ഞു. പോലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ച മെര്‍ലിന് ഇത്തവണ വഴി അടഞ്ഞിരുന്നു. ഒടുവില്‍ രാത്രി 8:30 ഓടെ മെര്‍ലിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
ഗുരുതരമായ കുറ്റകൃത്യത്തില്‍ പങ്കാളിയായ പ്രതിക്ക് ഒളിത്താവളമൊരുക്കിയ ബന്ധുക്കള്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് മെര്‍ലിന്റെ കുറ്റകൃത്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ എന്നതില്‍ വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

