കോഴിക്കോട്: വർഷങ്ങളോളം ഒന്നിച്ച് താമസിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുകയും, ശാരീരിക-സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവിനെതിരെ നൃത്താധ്യാപികയുടെ പരാതി.
കോഴിക്കോട് കായക്കൊടി സ്വദേശിയായ ഋഷിരാജ് (ഷബി, 26) എന്ന യുവാവിനെതിരെയാണ് യുവതി രംഗത്തെത്തിയത്. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടർന്ന് തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരിയും യുവാവും 2021 ഏപ്രില്‍ മുതലാണ് അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വാടക വീടെടുത്ത് ലിവിംഗ് ടുഗദറായി കഴിഞ്ഞുവരികയായിരുന്നു. പിന്നീട് ആലപ്പുഴയിലും വട്ടോളിയിലുമുള്ള വാടക വീടുകളിലും യുവാവിന്റെ കായക്കൊടിയിലുള്ള വീട്ടിലും വെച്ച് നിരന്തരം ശാരീരികമായി ഉപയോഗിച്ചു. പിന്നീട് 2023 സെപ്റ്റംബറില്‍ ഋഷിരാജ് വിദേശത്തേക്ക് പോയതിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഈ കാര്യം അറിയിച്ചപ്പോള്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് പറയുകയും ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ഇയാളുടെ സഹോദരിയുടെ സഹായത്തോടെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഗര്‍ഭഛിദ്രം നത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ ഋഷിരാജ് ഗുരുവായൂരില്‍ വെച്ച് വിവാഹം കഴിച്ചതായി അറിഞ്ഞതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഒരുമിച്ച് താമസിക്കുന്ന കാലയളവില്‍ തന്റെ ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണ്ണമാലയും ലോക്കറ്റും പിന്നീട് പലപ്പോഴായി 70,000 രൂപയും കൈക്കലാക്കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

