Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2029 ലക്ഷ്യമിട്ട് വൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍; 'ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' ബില്ലിനും മണ്ഡല പുനര്‍നിര്‍ണയത്തിനും കേന്ദ്രത്തിന്റെ നീക്കം

2029 ലക്ഷ്യമിട്ട് വൻ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍; 'ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' ബില്ലിനും മണ്ഡല പുനര്‍നിര്‍ണയത്തിനും കേന്ദ്രത്തിന്റെ നീക്കം

Media Mangalam 2 weeks ago

ന്യൂഡല്‍ഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു.

'ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' പദ്ധതിയും മണ്ഡല പുനർനിർണയ ബില്ലും യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പ്രാദേശിക പാർട്ടികളുമായി കേന്ദ്രം ചർച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

മുമ്പ് പാർലമെന്റില്‍ ആവശ്യമായ പിന്തുണ നേടാനാകാതെ പോയ മണ്ഡല പുനർനിർണയ ബില്‍ വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. ഇത്തവണ കൂടുതല്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. തമിഴ്‌നാട്ടിലെ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രാദേശിക പാർട്ടികളുമായി ബിജെപി നേതൃത്വം ഇതിനകം ആശയവിനിമയം ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍.

അതേസമയം, രാജ്യവ്യാപകമായി ഒരേസമയം ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന 'ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' ബില്‍ നിലവില്‍ 39 അംഗങ്ങളുള്ള ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിഗണനയിലാണ്. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ അവസാന വാരത്തോടെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ജെപിസി ചെയർമാൻ പി.പി. ചൗധരി അറിയിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധിയില്‍ നിലവിലുള്ള വ്യത്യാസങ്ങള്‍ പരിഗണിച്ച്‌ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള സാധ്യതയും കേന്ദ്രം പരിശോധിക്കുന്നുണ്ട്. 2027-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഉയർത്തുന്ന ആശങ്കകള്‍ക്കും കേന്ദ്രം പരിഹാരം തേടുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണത്തില്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ സ്വാധീനം കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ലോക്‌സഭാ സീറ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ 50 ശതമാനം വർധിപ്പിക്കാമെന്ന നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ചത്.

തമിഴ്‌നാട്ടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പുണ്ടെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കുന്നത് പരിഗണിക്കാമെന്നാണ് ഡിഎംകെയുടെ നിലപാട്. ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യ നഷ്ടം സംഭവിക്കരുതെന്നതാണ് അവരുടെ പ്രധാന ആവശ്യം. എന്നാല്‍ വിഷയാധിഷ്ഠിത പിന്തുണ മാത്രമേ നല്‍കൂവെന്നും ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യമായി ഇതിനെ കാണേണ്ടതില്ലെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam