ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം ഏറെക്കുറെ നിലച്ചിരിക്കുമ്പോഴും, ഇന്ത്യൻ എല്‍പിജി ടാങ്കർ 'സർവ് ശക്തി' ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറുകയാണ്.
45,000 ടണ്‍ പാചകവാതകവുമായി സഞ്ചരിക്കുന്ന ഈ സൂപ്പർടാങ്കർ, പ്രതിസന്ധി മേഖലയിലൂടെ കടന്നുപോകുന്ന ശ്രദ്ധേയമായ നീക്കമായി മാറിയിരിക്കുകയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഉപരോധങ്ങളും സുരക്ഷാ ഭീഷണികളും വർധിച്ചതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വലിയ തോതില്‍ തടസ്സപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ്, കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും 'സർവ് ശക്തി' യാത്ര തുടരുന്നത്. പ്രതിസന്ധിക്കുശേഷം ഈ പാത വിജയകരമായി മുറിച്ചുകടക്കുന്ന ആദ്യ ഇന്ത്യൻ കപ്പലായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
ഫെബ്രുവരിയില്‍ പേർഷ്യൻ ഗള്‍ഫില്‍ പ്രവേശിച്ച ഈ കപ്പല്‍ ദുബായ് സമീപത്ത് മറ്റൊരു കപ്പലില്‍ നിന്ന് വാതകം ശേഖരിച്ച ശേഷമാണ് മുന്നോട്ടുപോയത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയില്‍ കോർപറേഷനാണ് ഈ എല്‍പിജിയുടെ പ്രധാന ഗുണഭോക്താവ് എന്നാണ് റിപ്പോർട്ടുകള്‍. അതീവ സങ്കീർണവും അപകടസാധ്യതയുള്ളതുമായ ഈ യാത്രയ്ക്ക് 10 മുതല്‍ 14 മണിക്കൂർ വരെ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താവുമാണ് ഇന്ത്യ. യുദ്ധസാഹചര്യങ്ങള്‍ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ എല്‍പിജി ഉല്‍പാദനം വർധിപ്പിക്കുകയും തുറമുഖങ്ങളില്‍ ടാങ്കറുകള്‍ക്ക് മുൻഗണന നല്‍കുകയും ഉള്‍പ്പടെ കേന്ദ്രസർക്കാർ ശക്തമായ മുൻകരുതലുകള്‍ സ്വീകരിച്ചുവരികയാണ്.

