ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ് ഒരുങ്ങുന്നു.
മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള സുപ്രധാന പരീക്ഷണമായാണ് ഈ വിക്ഷേപണത്തെ വിലയിരുത്തുന്നത്. ചരിത്രത്തിലാദ്യമായി സ്റ്റാർഷിപ്പിന്റെ അപ്പർ സ്റ്റേജ് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചിറക്കാനും പുതിയ തലമുറ വി3 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
സ്റ്റാർഷിപ്പ് വിക്ഷേപണത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് അപ്പർ സ്റ്റേജിനെ കരയില്‍ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമം. ഇതുവരെ അപ്പർ സ്റ്റേജ് കടലിലേക്കാണ് പതിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രത്യേകമായി രൂപകല്‍പന ചെയ്ത ഭീമൻ യന്ത്രക്കൈകള്‍ ഉപയോഗിച്ച് അതിനെ പിടിച്ചിറക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. ഇതിന് ആവശ്യമായ അന്തിമ അനുമതിക്കായി കമ്പനി കാത്തിരിക്കുകയാണ്.
അതേസമയം, റോക്കറ്റിന്റെ അടിഭാഗമായ സൂപ്പർ ഹെവി ബൂസ്റ്റർ മുൻപത്തെപ്പോലെ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ പതിക്കും. ഈ ബൂസ്റ്ററെ യന്ത്രക്കൈകള്‍ ഉപയോഗിച്ച് വിജയകരമായി തിരിച്ചുപിടിക്കുന്ന പരീക്ഷണം സ്‌പേസ് എക്‌സ് ഇതിനകം മൂന്ന് തവണ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ അപ്പർ സ്റ്റേജില്‍ ഇതേ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത് ഇതാദ്യമായിരിക്കും.
ഈ ദൗത്യത്തില്‍ മറ്റൊരു പ്രധാന ലക്ഷ്യം വി3 (V3) സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ചിനെ ഭ്രമണപഥത്തിലെത്തിക്കുകയെന്നതാണ്. നിലവിലെ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് ഏകദേശം പത്ത് മടങ്ങ് കൂടുതല്‍ ബ്രോഡ്‌ബാൻഡ് ശേഷിയും ഡാറ്റാ കൈമാറ്റ ശേഷിയും നല്‍കാൻ വി3 ഉപഗ്രഹങ്ങള്‍ക്ക് കഴിയും. ഭാവിയില്‍ ഓരോ സ്റ്റാർഷിപ്പ് വിക്ഷേപണത്തിലും 60 വീതം വി3 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.
മനുഷ്യയാത്രാ ദൗത്യങ്ങളില്‍ യാത്രികർ സഞ്ചരിക്കുന്ന ഭാഗമാണ് സ്റ്റാർഷിപ്പിന്റെ അപ്പർ സ്റ്റേജ്. അതിനാല്‍ അതിനെ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള സാങ്കേതികവിദ്യ വിജയിച്ചാല്‍ ബഹിരാകാശ യാത്രകളുടെ ചെലവ് ഗണ്യമായി കുറയ്ക്കാനും റോക്കറ്റ് വീണ്ടും വീണ്ടും ഉപയോഗിക്കാനും സാധിക്കും.
നാസയുടെ ആർട്ടെമിസ് ചന്ദ്രദൗത്യങ്ങളിലും സ്റ്റാർഷിപ്പിന് നിർണായക പങ്കുള്ളതിനാല്‍ ഈ പരീക്ഷണത്തെ നാസയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കമ്പനിയുടെ സാമ്പത്തിക ഫലങ്ങള്‍ അവതരിപ്പിച്ച കോണ്‍ഫറൻസിനിടെയാണ് സിഇഒ ഇലോണ്‍ മസ്ക് ഈ മാസം വിക്ഷേപണം നടത്താനുള്ള പദ്ധതി വെളിപ്പെടുത്തിയത്. ആവശ്യമായ അനുമതികള്‍ വേഗത്തില്‍ ലഭിച്ചാല്‍ ഭാവിയില്‍ വർഷത്തിനുള്ളില്‍ ദിവസേന ഒന്നിലധികം സ്റ്റാർഷിപ്പ് വിക്ഷേപണങ്ങള്‍ വരെ നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ഭാവിയില്‍ മനുഷ്യയാത്രാ ദൗത്യങ്ങളില്‍ സഞ്ചാരികളെ വഹിക്കുന്ന ഭാഗം ഈ അപ്പർ സ്റ്റേജാണ്. അതുകൊണ്ടുതന്നെ ഈ ദൗത്യത്തിന്റെ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്. നാസയുടെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് സ്റ്റാർഷിപ്പ് ഉപയോഗിക്കാൻ പദ്ധതിയിടുന്നതിനാല്‍ ഈ ലാൻഡിംഗ് പരീക്ഷണം നാസയും അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. അനുമതികള്‍ വേഗത്തില്‍ ലഭിക്കുകയാണെങ്കില്‍ വിക്ഷേപണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും, ഒരു വർഷത്തിനുള്ളില്‍ ദിവസേന ഒന്നിലധികം വിക്ഷേപണങ്ങള്‍ വരെ നടത്താൻ കഴിയുമെന്നും മസ്ക് പ്രത്യാശ പ്രകടിപ്പിച്ചു. സ്റ്റാർഷിപ്പിന്റെ ഈ പരീക്ഷണം വിജയിച്ചാല്‍ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയില്‍ മറ്റൊരു വലിയ നാഴികക്കല്ലായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല.

