Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കയുടെ അമരക്കാരനായ 'സാധാരണക്കാരൻ'; ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ വിജയ ഫോര്‍മുല; ജീവിതത്തെ മാറ്റിമറിച്ച 13 സദ്ഗുണങ്ങള്‍

അമേരിക്കയുടെ അമരക്കാരനായ 'സാധാരണക്കാരൻ'; ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ വിജയ ഫോര്‍മുല; ജീവിതത്തെ മാറ്റിമറിച്ച 13 സദ്ഗുണങ്ങള്‍

Media Mangalam 1 week ago

വാഷിംഗ്‌ടണ്‍: "മരിച്ച്‌ മണ്ണോട് ചേർന്നാലും മറക്കപ്പെടാതിരിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒന്നുകില്‍ വായിക്കാൻ മൂല്യമുള്ളത് എന്തെങ്കിലും എഴുതുക; അല്ലെങ്കില്‍ എഴുതാൻ മൂല്യമുള്ളത് എന്തെങ്കിലും പ്രവർത്തിക്കുക." ലോകത്തെ സ്വാധീനിച്ച മഹദ്‌വ്യക്തികളില്‍ പ്രമുഖനായ ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ പ്രതിഫലനമായിരുന്നു.

അച്ചടിക്കാരൻ, ശാസ്ത്രജ്ഞൻ, കണ്ടുപിടിത്തക്കാരൻ, നയതന്ത്രജ്ഞൻ, ഭരണാധികാരി എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ലോകോത്തര നേതാവായി ഉയർന്നുവന്നത്.

പ്രതിസന്ധികളോട് പോരാടിയ ബാല്യം
17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബോസ്റ്റണിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഫ്രാങ്ക്‌ളിന്റെ ജനനം. സോപ്പും മെഴുകുതിരിയും നിർമിച്ചിരുന്ന ജോഷ്വാ ഫ്രാങ്ക്‌ളിന്റെ 17 മക്കളില്‍ പതിനഞ്ചാമൻ. ഗണിതത്തില്‍ പിന്നിലായതിനാല്‍ ആറാം വയസില്‍ ചേർന്ന സ്കൂള്‍ പഠനം പിതാവ് പാതിവഴിയില്‍ നിർത്തിച്ചു. തുടർന്ന് ജ്യേഷ്ഠൻ ജെയിംസിന്റെ അച്ചടിശാലയില്‍ സഹായിയായി ചേർന്നു.

പതിനഞ്ചാം വയസില്‍ പത്രത്തില്‍ എഴുതാൻ ജ്യേഷ്ഠൻ അനുവാദം നല്‍കാത്തതിനെ തുടർന്ന്, 'സൈലൻസ് ഡോഗുഡ്' എന്ന വ്യാജപ്പേരില്‍ ഒരു മധ്യവയസ്‌കയായ വിധവയെന്ന നിലയിലാണ് ഫ്രാങ്ക്‌ളിൻ ആദ്യമായി ലേഖനങ്ങള്‍ എഴുതിയത്. രാത്രിയില്‍ അച്ചടിശാലയുടെ വാതിലിനടിയിലൂടെ തള്ളിയിരുന്ന ഈ ലേഖനങ്ങള്‍ തന്റേതാണെന്ന് ജ്യേഷ്ഠൻ തിരിച്ചറിഞ്ഞതോടെ അവിടെനിന്ന് മാറി ഫിലാഡല്‍ഫിയയിലേക്ക് കുടിയേറാൻ അദ്ദേഹം നിർബന്ധിതനായി.

ജീവിതത്തെ മാറ്റിമറിച്ച 13 സദ്ഗുണങ്ങള്‍
സ്വയം മികച്ചൊരു വ്യക്തിത്വമായി മാറുന്നതിനായി ഫ്രാങ്ക്‌ളിൻ തന്റെ ജീവിതത്തില്‍ കർശനമായി പാലിക്കാൻ 13 സദ്ഗുണങ്ങള്‍ തിരഞ്ഞെടുത്തു:

സംയമനം: വിശപ്പടക്കാൻ മാത്രം ഭക്ഷിക്കുക; ലഹരി ഒഴിവാക്കുക.

മൗനം: ഉപകാരപ്രദമായ കാര്യങ്ങള്‍ മാത്രം സംസാരിക്കക്കുക.

ക്രമം: എല്ലാ വസ്തുക്കള്‍ക്കും കൃത്യമായ സ്ഥാനം നല്‍കുക.

ദൃഢനിശ്ചയം: ചെയ്യേണ്ട കാര്യങ്ങള്‍ ഉറപ്പോടെ നടപ്പാക്കുക.

മിതവ്യയം: ഒന്നും പാഴാക്കാതിരിക്കുക.

പ്രയത്നം: സമയം കളയാതെ എപ്പോഴും കർമ്മനിരതനാവുക.

ആത്മാർത്ഥത: വഞ്ചന പൂർണ്ണമായും ഒഴിവാക്കുക.

നീതി: ആരെയും ദ്രോഹിക്കാതിരിക്കുക.

മിതത്വം: അതിരുകടന്ന നിലപാടുകള്‍ ഒഴിവാക്കുക.

ശുചിത്വം: ശരീരം, വസ്ത്രം, താമസം എന്നിവ വൃത്തിയായി സൂക്ഷിക്കുക.

ശാന്തത: നിസാര കാര്യങ്ങളില്‍ അസ്വസ്ഥനാകാതിരിക്കുക.

ബ്രഹ്മചര്യം.

എളിമ: യേശുവിനെയും സോക്രട്ടീസിനെയും മാതൃകയാക്കുക.

ഈ ഗുണങ്ങള്‍ ദിവസേന ഡയറിയില്‍ രേഖപ്പെടുത്തി വിശകലനം ചെയ്യുന്നത് ഫ്രാങ്ക്‌ളിൻ പതിവാക്കിയിരുന്നു.

'ജന്റോ' കൂട്ടായ്മയും മാധ്യമ വിജയവും
യുവ വ്യാപാരികളെ സംഘടിപ്പിച്ച്‌ അദ്ദേഹം രൂപീകരിച്ച 'ജന്റോ' (Junto) എന്ന കൂട്ടായ്മ വഴി സമൂഹത്തിന് ഉപകാരപ്രദമായ നിരവധി ചർച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1728-ല്‍ സ്വന്തമായി പ്രിന്റിങ് ഷോപ്പ് ആരംഭിച്ച അദ്ദേഹം, നഷ്ടത്തിലായിരുന്ന 'ദി പെൻസില്‍വാനിയ ഗസറ്റ്' ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വിജയകരമായ പത്രമാക്കി മാറ്റി. 1732-ല്‍ അദ്ദേഹം പുറത്തിറക്കിയ 'പുവർ റിച്ചാർഡ്സ് അല്‍മനാക്ക്' എന്ന പുസ്തകം ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ പുസ്തകമായി മാറി.

പേറ്റന്റ് ഉപേക്ഷിച്ച ശാസ്ത്രജ്ഞൻ
മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിച്ച ഫ്രാങ്ക്‌ളിൻ തന്റെ കണ്ടുപിടിത്തങ്ങള്‍ക്കൊന്നും പേറ്റന്റ് എടുക്കാൻ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടിത്തങ്ങള്‍:

മിന്നല്‍ രക്ഷാചാലകം (Lightning Rod): കെട്ടിടങ്ങളെ ഇടിമിന്നലില്‍ നിന്ന് സംരക്ഷിക്കുന്നു.

ഫ്രാങ്ക്‌ളിൻ സ്റ്റൗ: കുറഞ്ഞ വിറകില്‍ കൂടുതല്‍ ചൂട് നല്‍കുന്ന അടുപ്പ്.

ബൈഫോക്കല്‍സ് (Bifocals): കാഴ്ച വൈകല്യമുള്ളവർക്കുള്ള പ്രത്യേക ലെൻസ്.

ഇതിനുപുറമെ ഫിലാഡല്‍ഫിയ യൂണിവേഴ്‌സിറ്റി, പൊതു ലൈബ്രറി, ആശുപത്രി, ഫയർ ഡിപ്പാർട്ട്മെന്റ് എന്നിവ സ്ഥാപിക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തു.

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ നയതന്ത്രജ്ഞൻ
അമേരിക്കൻ സ്വാതന്ത്ര്യസമരത്തില്‍ ജോർജ് വാഷിങ്ടണ്‍, തോമസ് ജെഫേഴ്‌സണ്‍ എന്നിവർക്കൊപ്പം നിർണായക പങ്കുവഹിച്ച ഫ്രാങ്ക്‌ളിൻ 'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ' കരട് സമിതിയില്‍ അംഗമായിരുന്നു. ഫ്രാൻസുമായി വിജയകരമായ നയതന്ത്ര സഖ്യമുണ്ടാക്കി വിപ്ലവത്തിന് ആവശ്യമായ പണവും വെടിമരുന്നും ലഭ്യമാക്കിയത് അദ്ദേഹത്തിന്റെ നയതന്ത്ര മികവായിരുന്നു.

മായാത്ത മുദ്രകള്‍
1790-ല്‍, തന്റെ മരണത്തിന് ആഴ്ചകള്‍ക്ക് മുൻപ് അടിമത്തം നിർത്തലാക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെച്ചുകൊണ്ടായിരുന്നു ഫ്രാങ്ക്‌ളിൻ പൊതുജീവിതം അവസാനിപ്പിച്ചത്. 84-ാം വയസില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ 20,000-ത്തിലധികം ആളുകള്‍ പങ്കെടുത്തു.

അമേരിക്കയുടെ രാഷ്ട്രപിതാക്കളില്‍ ഒരാളായി ആദരിക്കപ്പെടുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ, രാജ്യത്തിന്റെ പ്രസിഡന്റ് ആകാതിരുന്നിട്ടും 100 ഡോളർ കറൻസി നോട്ടില്‍ ചിത്രം പതിപ്പിക്കപ്പെട്ട ഏക വ്യക്തിയായി ഇന്നും ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam