വാഷിങ്ടണ്‍: കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ സൈന്യം വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ ജെറ്റില്‍ നിന്നും കാണാതായ പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.
വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി, "ധീരമായ നീക്കത്തിനൊടുവില്‍ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ" എന്നാണ് കുറിച്ചത്.
'കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവില്‍ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു പിസ്റ്റള്‍ മാത്രം കൈവശം വെച്ച്, പർവതപ്രദേശങ്ങളില്‍ 24 മണിക്കൂറിലധികം ഇറാനിയൻ സൈന്യത്തില്‍ നിന്ന് ഒളിച്ച് നടന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്.'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ശത്രുക്കളാല്‍ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം നല്‍കിയ സൈന്യം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു, ഒടുവില്‍ രക്ഷപ്പെടുത്തി- ട്രംപ് പറഞ്ഞു.
പൈലറ്റിനായി ഇരു രാജ്യങ്ങളും തെരച്ചില്‍ ഊർജിതമാക്കിയിരുന്നു. ഇറാൻ തകർന്ന വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പൈലറ്റിനെ രക്ഷിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നത്. പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, സുരക്ഷിതമായ തിരിച്ചുവരവിന്റെ വാർത്ത ലോകം സ്വീകരിച്ചു.

