ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ യുദ്ധക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാൻ. ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍, അത്തരം സംഭവം ഉണ്ടായിട്ടില്ലെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു.
അതേസമയം, യുഎസുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചിട്ടില്ലെന്നും എന്നാല്‍ ചർച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയ നിർദേശങ്ങളും രേഖകളും ഇപ്പോഴും പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള സമാധാന ചർച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, ബെയ്റൂട്ടിനെതിരായ ഏത് ആക്രമണവും ഗൗരവമേറിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. അത്തരം നീക്കം മേഖലയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നും അരഗ്ചി പറഞ്ഞു. ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളെ ആക്രമിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണി ഉയർന്നതോടെ, പ്രത്യാക്രമണത്തിനായി ഇറാനിയൻ സായുധ സേനയെ പൂർണ സജ്ജാവസ്ഥയിലാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.

