Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Media Mangalam 1 week ago

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉടന്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ക്രൂഡ് ഓയിലിന്റെ വിലയിടിവ് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ആശ്വാസമായതോടെയാണ് ഇന്ധനവിലയില്‍ കുറവ് പ്രതീക്ഷ ശക്തമായത്. വിലക്കുറവ് സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അസംസ്‌കൃത എണ്ണവില നിലവിലെ നിരക്കില്‍ തുടരുകയാണെങ്കില്‍, അടുത്ത 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ നഷ്ടം പൂര്‍ണമായും ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി ഉണ്ടായ നഷ്ടത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതെങ്കിലും, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയില്‍ കമ്പനികള്‍ ഇപ്പോഴും 500 രൂപയോളം നഷ്ടം നേരിടുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടുണ്ട്. നിലവില്‍ യുദ്ധത്തിന് മുന്‍പുള്ള നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കും, ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റ് വില ബാരലിന് 67-68 ഡോളറിലേക്കും താഴ്ന്നു.

മെയ് 15ന് ശേഷം ഇന്ത്യയില്‍ ഇന്ധനവിലയില്‍ ലിറ്ററിന് 7.5 രൂപയോളം വര്‍ധനയുണ്ടായിട്ടുണ്ട്. പൊതുമേഖലാ കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നിവ പെട്രോള്‍, ഡീസല്‍, സബ്സിഡിയുള്ള എല്‍പിജി എന്നിവയുടെ വില്‍പ്പനയിലൂടെ മാത്രം 74,781 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ നേരിട്ടത്. എണ്ണവില ബാരലിന് 75 ഡോളറിന് താഴെ തുടരുകയാണെങ്കില്‍, അടുത്ത 6 മുതല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ എണ്ണക്കമ്പനികള്‍ക്ക് ഈ പഴയ നഷ്ടം നികത്താനാകും.

സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള ഒപെക് പ്ലസ് സഖ്യം ഓഗസ്റ്റ് മുതല്‍ പ്രതിദിനം 1,88,000 ബാരല്‍ എണ്ണ അധികമായി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള അഞ്ചാമത്തെ തുടര്‍ച്ചയായ പ്രതിമാസ വര്‍ധനയാണിത്. ആഗോള വിപണിയില്‍ എണ്ണ വിതരണം കൂട്ടുന്നത് വില വീണ്ടും കുറയാന്‍ കാരണമാകും.

എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം പുനഃസ്ഥാപിക്കാനും സഹായിക്കും.

വില കുറയ്ക്കുന്നതിന് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത് 20-ാം തീയതി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനമാണ്. എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്നതില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും കൂടി മുന്നില്‍ക്കണ്ട്, അതിനുമുമ്പ് തന്നെ എണ്ണവില കുറയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന സൂചനയാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയിലെ നിലവിലെ സാഹചര്യവും എണ്ണ കമ്പനികളുടെ ചെലവ് കുറഞ്ഞതും പരിഗണിച്ച്‌ വരും ദിവസങ്ങളില്‍ പെട്രോളിനും ഡീസലിനും വിലക്കുറവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിലൂടെ ഉപഭോക്താക്കള്‍ക്കും ഗതാഗത മേഖലയ്ക്കും ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam