കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
അവർ "ദൈവങ്ങളോട് പോലും" നീതി കാണിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു. ഇത്തരക്കാർക്ക് ജനങ്ങളോട് എങ്ങനെ നീതി പുലർത്താനാവും എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രം ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം നടത്താതെ ബിജെപി, സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ മീഡിയവണിനോട് പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരം പിടിച്ച് സർക്കാരുണ്ടാക്കുമെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനൊത്ത തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണം ആവേശക്കൊടുമുടിയിലെത്തിക്കാൻ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലെത്തും. കണ്ണൂർ , മലപ്പുറം ജില്ലകളിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരിപാടികള്‍. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഡി.കെ ശിവകുമാറും പര്യടനം നടത്തും.
അതേസമയം കേരളത്തെയും പുതുച്ചേരിയെയും തൊഴിലില്ലായ്മയില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാൻ കോണ്‍ഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (യുഡിഎഫ്) മാത്രമേ കഴിയൂ എന്ന് ഡി കെ ശിവകുമാർ പറഞ്ഞു. അത് പ്രയോജനപ്പെടുത്തേണ്ടത് ജനങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

