കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഏഴ് സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ ഓഫീസർമാരെ 9 മണിക്കൂറിലധികം ബന്ദികളാക്കിയതായി ആരോപിക്കപ്പെടുന്ന ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് മൊഫക്കേറുള്‍ ഇസ്ലാമിനെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു.
2021 ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറ്റാഹാറില്‍ നിന്നുള്ള എഐഎംഐഎം സ്ഥാനാർത്ഥിയും അഭിഭാഷകനുമായ ഇസ്ലാമിനെ മാള്‍ഡ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി വിശേഷിപ്പിക്കുകയും സംസ്ഥാനം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. മാല്‍ഡ സംഭവത്തിന്റെ സൂത്രധാരിയാണ് മൊഫക്കേറുല്‍ ഇസ്‍ലാം എന്നും പൊലീസ് പറഞ്ഞു
ബംഗാളിലെ മാള്‍ഡയില്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഏഴ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ വോട്ടർപട്ടികയില്‍നിന്ന് പേരുവെട്ടിയെന്ന് ആരോപിച്ച് ഒമ്പതു മണിക്കൂറിലധികം ബന്ദിയാക്കുകയായിരുന്നു. മാള്‍ഡയിലെ കാലിയചക്കില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെയാണ് ഒരു സംഘം ഘെരാവോ ചെയ്തത്.
വൈകിട്ട് നാലുമണിയോടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് (ബി.ഡി.ഒ) പ്രതിഷേധക്കാർ വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പ്രതിഷേധക്കാരെ നീക്കുകയും ജുഡീഷ്യല്‍ ഓഫിസർമാരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിക്കാൻ നിർദേശം നല്‍കുകയും ചെയ്തു.
കൂടാതെ, വിധിനിർണ്ണയ പ്രവർത്തനങ്ങള്‍ നടക്കുന്ന ബിഡിഒ പരിസരത്ത് ഒരേസമയം മൂന്ന് മുതല്‍ അഞ്ച് വരെ ആളുകള്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് പോലീസിന് നിർദ്ദേശം നല്‍കി.

