മലപ്പുറം: മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ഡ്രൈവറെ തെരുവുനായ ആക്രമിച്ചു. ജില്ലാ ആസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായയാണ് അക്രമം അഴിച്ച് വിട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താല്കാലിക ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7.40-ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയപ്പോളായിരുന്നു ആക്രമണം. ലോഗ് ഷീറ്റ് വാങ്ങി ബസിനടുത്തേക്ക് ചെന്ന് ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ മറഞ്ഞിരുന്ന നായ അപ്രതീക്ഷിതമായി ചാടിവീണത്. അജ്മല്‍ ബാബുവിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കേണ്ടി വന്നു. ഇത് സ്‌കൂള്‍ - ഓഫീസ് സമയത്ത് യാത്രക്കാരെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി.
ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ജീവനക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വെച്ച് ഒരു വനിതാ യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്ക് സമീപം വെച്ച് മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംക്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ ഇന്നലെ ആലപ്പുഴ കായംകുളത്ത് തെരുവുനായയുടെ ക്രൂരമായ ആക്രമണത്തില്‍ മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും വയോധികയ്ക്കും പരിക്കേറ്റു. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് സംഭവം ഉണ്ടായത്. പുല്ലുകുളങ്ങര ശ്രീസധനത്തില്‍ രാജമ്മ (65), ഇവരുടെ മൂന്നു മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെ വരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ ഇപ്പോള്‍ കടുത്ത ഭീതിയിലാണ്.

