ബെംഗളൂരു: ബെംഗളൂരു ദക്ഷിണ താലൂക്കിലെ ക്വാറിയില്‍ വൻ ദുരന്തം. അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന'കാവേരി ക്രഷർ' എന്ന ക്വാറിയിലാണ് സംഭവം.
ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പടുകൂറ്റൻ കല്ലുകളും മണ്ണും താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം താഴെ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്കാണ് ഇത് വന്ന് പതിച്ചത്. അപകടത്തില്‍ ഒൻപത് തൊഴിലാളികള്‍ക്കാണ് ജീവൻ നഷ്ടമായത്. മറ്റ് തൊഴിലാളികള്‍ക്കും പരിക്കുണ്ട്, അഞ്ച് പേർക്കാണ് പരിക്കേറ്റത് ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപ്രതീക്ഷിത ദുരന്തമുണ്ടായത്. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ഉടൻ തന്നെ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. ക്വാറിയില്‍ വീണുകിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇനിയും കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാൻ സാധ്യത ഉള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളുമൊക്കെ ശേഖരിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

