കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി.
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. കണ്ണൂരില്‍ നടന്ന വാർത്താസമ്മേളനത്തില്‍ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകള്‍ നിർമ്മിച്ച് നല്‍കിയതായും, നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിനും മുൻഗണന നല്‍കിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികള്‍ കൈക്കൊണ്ടു, ഭരണസേവനങ്ങള്‍ ലളിതമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 82 ലക്ഷം അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കിയെന്നും, പി എസ്‍ സി വഴി 3,13,202 നിയമനങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിരഹിതർക്ക് 2,66,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് പുനർഗേഹം പദ്ധതി നടപ്പിലാക്കിയെന്നും. ഇതിന്റെ ഭാഗമായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. ലോകത്ത് തന്നെ അപൂർവം രാഷ്‌ട്രങ്ങളേ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. 16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നല്‍കിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ - സ്‌മാർട്ടിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാകാൻ തുടങ്ങി.
നാടിന്റെ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കി. റോഡുകള്‍ ഭംഗിയായി ചെയ്‌തു. മഴ പെയ്‌താല്‍ വയനാട് ചുരം വഴിയുള്ള യാത്ര തടസപ്പെടും. അതിനാല്‍ ഇപ്പോള്‍ തുരങ്കപാത പ്രവർത്തനം ആരംഭിച്ചു. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. കണക്‌ട് ടു വർക്ക് പദ്ധതി പ്രകാരം, 75,376 യുവാക്കള്‍ക്ക് ധനസഹായം നല്‍കാനായി. 16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നല്‍കിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ - സ്‌മാർട്ടിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാകാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

