പാലക്കാട്: പാലക്കാട്ടെ വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പില്‍.
പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ആണ് ഷാഫി പ്രതികരിച്ചത്. ജനങ്ങള്‍ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ഷാഫി പറഞ്ഞു. ബിജെപി പരാജയം സമ്മതിച്ചുകഴിഞ്ഞെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ മാറാത്തത് ഇനി മാറും എന്ന് ബിജെപി പറഞ്ഞത് ഇതാണെന്നും പരിഹസിച്ചു. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യയാക്കണം എന്നും ഷാഫി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നല്‍കേണ്ടി വരുന്നു എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകരാണ് പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേരളം പോളിംഗ് ബൂത്തിലെത്താൻ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനും ബിജെപിക്കും അപ്രതീക്ഷിത അടിയായി മാറിയിരിക്കുകയാണ് ഈ സംഭവം. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നല്‍കിയതിന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ ഒരു സ്ത്രീ വയോധികക്ക് പണം കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ പകർത്തിയ കോണ്‍ഗ്രസ് പ്രവർത്തകരോട് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തട്ടിക്കയറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യം തനിക്ക് പണം കിട്ടിയെന്ന് പറഞ്ഞ വയോധിക ഉടനെ തിരുത്തി പറഞ്ഞു. പണം നല്‍കിയ സ്ത്രീയെ വയോധികയ്ക്ക് അറിയില്ല എന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ശോഭ സുരേന്ദ്രന്റെ വാദം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരാണ് വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ എന്ന മാധ്യമങ്ങളുണ്ട് ചോദ്യത്തിന് ശോഭ സുരേന്ദ്രൻ വ്യക്തമായ മറുപടി നല്‍കിയില്ല. തന്‍റെ കാറില്‍ ആ സ്ത്രീ സഞ്ചരിച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും ശോഭയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.
ആരോപണത്തില്‍ ശോഭ സുരേന്ദ്രൻ നല്‍കുന്ന വിശദീകരണം ഇങ്ങനെ…
തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കാൻസർ രോഗിയെ കാണുന്നതിനായാണ് താൻ കണ്ണാടി പഞ്ചായത്തില്‍ എത്തിയതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരുന്നു വോട്ട് അഭ്യർത്ഥിക്കുക്കുന്നതെന്നും ശോഭ പറഞ്ഞു. സത്യം തെളിയിച്ച ശേഷമേ താൻ പിന്മാറി എന്നും അവർ കൂട്ടിച്ചേർത്തു.
തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണ് എന്നും അവർ പറഞ്ഞു. കണ്ണാടിയില്‍ താൻ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. തൻ്റെ കാർ കോണ്‍ഗ്രസ് പ്രവർത്തകർ പിന്തുടർന്നു എന്നും അവർ ആരോപിച്ചു. ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാള്‍ തനിക്ക് സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും അവർ പറഞ്ഞു. ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയില്‍ ആര് പെരുമാറിയാലും പ്രതികരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണ് ഇതെന്നും. ഇവർക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, വോട്ടിന് പകരം നോട്ട് ആരോപണം ഉയർന്ന സാഹചര്യത്തില്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യല്‍ ബ്രാഞ്ചും. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ ഒരു സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടല്‍ നടത്തുകയായിരുന്നു. അതേസമയം വയോധികയുടെ വീട്ടില്‍ എത്തിയ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ചപ്പോള്‍, പണം നല്‍കിയെന്ന ആരോപണം വയോധിക നിഷേധിച്ചു. ആരും പണം നല്‍കിയിട്ടില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം വയോധികയുടെ പക്കല്‍ ഉണ്ടായിരുന്നതാണെന്നുമാണ് വീട്ടുകാർ പറഞ്ഞത് എന്നാണ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായും ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു.

