ന്യൂയോർക്ക്: ചന്ദ്രനിലേക്ക് 53 വർഷത്തിന് ശേഷം മനുഷ്യരെ കൊണ്ടുപോകുന്ന ആർട്ടെമിസ് II ദൗത്യത്തില്‍ വീണ്ടും സാങ്കേതിക പ്രശ്നം.
പേടകത്തിലെ ടോയ്‌ലറ്റ് സംവിധാനത്തിലാണ് തകരാർ ഉണ്ടായിരിക്കുന്നത്.
നാസയുടെ വിശദീകരണമനുസരിച്ച്, മൂത്രവിസർജന സംവിധാനത്തിലെ ട്യൂബുകളില്‍ ഐസ് കട്ടപിടിച്ചതാകാം പ്രശ്നത്തിന് കാരണം. ഇതിനെ തുടർന്ന് ബഹിരാകാശയാത്രികർക്ക് താല്‍ക്കാലികമായി ബാക്കപ്പ് ബാഗുകള്‍ ഉപയോഗിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങള്‍ തുടരുന്നതായും നാസ അറിയിച്ചു.
ചന്ദ്രയാത്രയിലെ നിർണായക ഘട്ടത്തിലാണ് സംഘം. ഭൂമിയില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റർ അകലെയായി, ലക്ഷ്യദൂരത്തിന്റെ രണ്ടില്‍ മൂന്നുഭാഗം പിന്നിട്ടിരിക്കുകയാണ് പേടകം. ഇന്ന് ദൗത്യത്തിന്റെ നാലാം ദിവസം, നിയന്ത്രണം പൈലറ്റിന് കുറച്ച് സമയത്തേക്ക് കൈമാറുകയും ചന്ദ്രനടുത്ത് എത്തുമ്പോള്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി പ്രത്യേക പരിശീലനവും നടത്തുകയും ചെയ്യും.
ഏപ്രില്‍ ആറിന് പേടകം ചന്ദ്രന്റെ ആകർഷണവലയത്തില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ചയോടെ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഘത്തില്‍ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ (ചന്ദ്രനിലെത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ), ക്രിസ്റ്റീന കോച്ച് (ആദ്യ വനിത), ജെറമി ഹാൻസണ്‍ (ആദ്യ കനേഡിയൻ പൗരൻ) എന്നിവരാണ് ഉള്ളത്. പത്ത് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഏപ്രില്‍ 10-ന് സംഘം പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങും.
മനുഷ്യന്റെ ചന്ദ്രയാത്രാ സ്വപ്നം വീണ്ടും യാഥാർത്ഥ്യമാകാനുള്ള വഴിയിലാണ് ആർട്ടെമിസ് II മുന്നേറുന്നത്. ലോകം മുഴുവൻ ആവേശത്തോടെ ഈ ചരിത്ര ദൗത്യത്തെ നോക്കി നില്‍ക്കുകയാണ്.

