കോഴിക്കോട്: എടച്ചേരിയില്‍ 35-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 24 വർഷമായി ഒളിവിലായിരുന്ന ഭർത്താവ് പിടിയില്‍. ജമീലയെ കൊലപ്പെടുത്തിയ കേസില്‍ ഹമീദ് ആണ് പിടിയിലായത്.
കാസർകോട് ആദൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
2001 സെപ്റ്റംബർ 8നാണ് ജമീല കൊല്ലപ്പെട്ടത്. ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ കുറിച്ച് വർഷങ്ങളോളം യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
പ്രതിയുടെ പഴയ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാസർകോട് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിയുന്നതായി കണ്ടെത്തിയത്. ബോവിക്കാനത്ത് മീൻകച്ചവടക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഹമീദ് എന്ന് പൊലീസ് അറിയിച്ചു.

