കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന തരത്തില്‍ പ്രചരിച്ച വാർത്തകള്‍ തള്ളി കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്.
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോ ക്ലിപ്പുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
സമസ്ത സെന്റിനറിയുടെ പ്രവർത്തനങ്ങള്‍ വിശദീകരിക്കാനായി ചേർന്ന പാർലമെന്‍ററി സംഗമത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പ്രചരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍, ആ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഘടനയുടെ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു.
വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും അത് സംഘടനയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി വ്യക്തമാക്കി. സുന്നി സംഘടനകളുമായും ഈ പ്രചാരണത്തിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് വ്യക്തമാക്കിയ സംഘടന, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ജാഗ്രത പുലർത്തണമെന്നും അഭ്യർഥിച്ചു.

