തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മേയർ വിവി രാജേഷ്.
ഇഡിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ ഇനിയും ആളുകള്‍ അറസ്റ്റിലാകാനുണ്ടെന്നും അവരെ കണ്ടെത്താതിരിക്കുന്നത് തലസ്ഥാനത്ത് കൂടുതല്‍ സംഘർഷങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവം തിരുവനന്തപുരം നഗരത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും മേയർ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം നഗരസഭാ പരിധിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി മേയർ കെയർ പദ്ധതി ആരംഭിച്ചുവെന്ന് മേയർ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ള കിറ്റ് കോർപ്പറേഷൻ നല്‍കും. 5050 കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക. ഒരു വാർഡില്‍ 50 കുട്ടികള്‍ക്കാണ് കിറ്റ് നല്‍കുക. വ്യക്തിഗത സഹായങ്ങള്‍ ചേർത്താണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളതെന്ന് വിവി രാജേഷ് പറഞ്ഞു.

