ഇന്ത്യൻ മാമ്പഴങ്ങള്‍ക്ക് വൻ തിരിച്ചടിയായി ജപ്പാന്റെ പുതിയ തീരുമാനം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവെച്ച് ജപ്പാൻ രംഗത്തെത്തി.
കയറ്റുമതിക്ക് മുമ്പുള്ള അണുവിമുക്തീകരണ നടപടികളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി.
അല്‍ഫോണ്‍സോ, കേസർ, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങി ജപ്പാനില്‍ ഏറെ ആവശ്യക്കാരുള്ള പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങളെയാണ് വിലക്ക് നേരിട്ട് ബാധിക്കുക. ഗുണനിലവാര പരിശോധനയില്‍ ഈ ഇനങ്ങള്‍ പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യൻ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളില്‍ ജപ്പാനിലെ പ്ലാന്റ് ക്വാറന്റൈൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ശുദ്ധീകരണ നടപടികളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. കയറ്റുമതിക്ക് മുൻപ് മാമ്പഴങ്ങളെ കീടവിമുക്തമാക്കുന്ന നിർണായക കേന്ദ്രങ്ങളാണ് ഇവ.
ലോകത്തിലെ ഏറ്റവും കർശനമായ പ്ലാന്റ് ഹെല്‍ത്ത് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നായ ജപ്പാൻ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാറില്ല. യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ പുറത്തിറക്കിയ അറിയിപ്പില്‍, 2026 മാർച്ച് 25-ന് ശേഷം നല്‍കിയ ഇൻസ്‌പെക്ഷൻ സർട്ടിഫിക്കറ്റുകളുള്ള മാമ്പഴങ്ങള്‍ ജപ്പാൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് ഏകദേശം 20 വർഷം നീണ്ടുനിന്ന വിലക്ക് 2006-ലാണ് ജപ്പാൻ പിൻവലിച്ചിരുന്നത്. അതിനുശേഷം ഇന്ത്യൻ മാമ്പഴങ്ങള്‍ക്ക് ജപ്പാനില്‍ മികച്ച വിപണിയാണ് ലഭിച്ചിരുന്നത്. പുതിയ വിലക്ക് വീണ്ടും കർഷകരെയും കയറ്റുമതിക്കാരെയും പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനോടകം തന്നെ കാലാവസ്ഥാ വ്യതിയാനവും ഉത്പാദന കുറവും കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്ന കർഷകർക്ക് വിദേശ വിപണി നഷ്ടപ്പെടുന്നത് വലിയ സാമ്പത്തിക ആഘാതമാകും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജപ്പാൻ വിപണി തിരിച്ചുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ വർഷത്തെ കയറ്റുമതി സീസണ്‍ ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമായ ഇന്ത്യ പ്രതിവർഷം ഏകദേശം 28 ദശലക്ഷം മെട്രിക് ടണ്‍ മാമ്പഴം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം ആഗോള വിപണികളില്‍ ഇന്ത്യൻ കാർഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായാണ് ജപ്പാന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

