കൊച്ചി: ഇരുപത് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ വഞ്ചന കേസ് പ്രതിയെ പോലീസ് പിടികൂടി.
ഏറ്റുമാനൂർ കാണക്കാരി സ്വദേശി ചേലാട്ട് വീട്ടില്‍ സെബാസ്റ്റ്യനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എലൂർ പോലീസ് സ്റ്റേഷനില്‍ 2006-ല്‍ രജിസ്റ്റർ ചെയ്ത വഞ്ചന കേസിലെ പ്രതിയാണ് അറസ്റ്റിലായ സെബാസ്റ്റ്യൻ. കളമശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച 35/2023 ലോങ് പെൻ്റിങ് വാറണ്ട് നിലനില്‍ക്കെയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടുന്നത്.
വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാലുകുത്തിയ ഉടൻ തന്നെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. തുടർന്ന് വിവരം ഏലൂർ പൊലീസിന് കൈമാറുകയും, പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് കേസിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന പ്രതി 2 പതിറ്റാണ്ടോളമായി നീതിന്യായ സംവിധാനത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഒളിവ് ജീവിതം നയിച്ച് വരികയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മെയ് 25-ന് ഇയാളെ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിഎന്ന പോലീസ് പറഞ്ഞു.

