തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. തോല്‍വി അപ്രതീക്ഷിതമാണെന്നും ജനവിധി വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഘടകങ്ങളെയും മുന്നണിയെയും ജനങ്ങളെയും ഉള്‍പ്പെടുത്തി വിശദമായ അവലോകനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് സംസാരിക്കവെ, ഇടത് ചരിത്രത്തില്‍ ഇതിലും കുറഞ്ഞ വോട്ട് ശതമാനം മുമ്പും ഉണ്ടായിട്ടുണ്ടെന്നും, അത്തരം ഘട്ടങ്ങളില്‍ പാർട്ടി തിരുത്തലുകള്‍ നടത്തി മുന്നോട്ട് പോയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മെയ്-ജൂണ്‍ മാസങ്ങളിലായി എല്ലാ പാർട്ടി ഘടകങ്ങളെയും വിളിച്ച് ചേർത്ത് വിശദമായ ചർച്ചകള്‍ നടത്തുമെന്നും, ഇപ്പോള്‍ നടന്നത് പ്രാഥമിക വിലയിരുത്തല്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖാക്കള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവസരം നല്‍കുമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ വിശകലനം നടത്തി തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോല്‍വിയുടെ കാരണം കണ്ടെത്താൻ സമഗ്രമായ റിവ്യൂ നടത്തുമെന്നും, ഇടതുപക്ഷം ജനപക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഇടതുപക്ഷം തിരിച്ചുവരും എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർക്കെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ടും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വെറും അഞ്ചു മിനിറ്റിനുള്ളില്‍ വാർത്താസമ്മേളനം അവസാനിപ്പിച്ചതും ശ്രദ്ധേയമായി.

