കൊച്ചി: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നിഷേധിച്ചത്. വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്‍റെ ആവശ്യമാണ് കോടതി തള്ളിയത്. പീഡനക്കേസില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രോസിക്യൂഷൻ ഇതിനെതിരെ രംഗത്തെത്തി. നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തതെന്നും ജയിലില്‍ ഉള്ളയാള്‍ക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും ആണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. എന്നാല്‍ വോട്ടു ചെയ്യുക എന്നത് പൗരന്‍റെ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നുമാണ് രഞ്ജിത് കോടതിയില്‍ ആവശ്യപ്പെട്ടത്. വാദം കേട്ട കോടതി രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി. അതേസമയം രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ ഉത്തരവ് വരും.
അതേസമയം, ലൈംഗികാതിക്രമം കേസിലെ പരാതിക്കാരിക്ക് എതിരെ ആരോപണവുമായി രംഗത്ത്. നടിയെ താൻ വിമർശിച്ചതിന്റെ വൈരാഗ്യമാണ് പീഡന പരാതിക്ക് പിന്നിലെന്നായിരുന്നു രഞ്ജിത്തിന്റ ആരോപണം. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാല്‍ താൻ വിമർശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നില്‍ എന്നായിരുന്നു രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ജനുവരിയില്‍ ഇത്തരമൊരു അതിക്രമം നടന്നിട്ടും നടി മാർച്ചിലാണ് പരാതി നല്‍കിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

