കോഴിക്കോട്: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദീശത്ത് നിന്നും ഒരു മൃതദേഹവും, മണ്ണ് കൂടി കിടക്കുന്ന സ്ഥലത്ത് മറ്റൊരു മൃതദേഹവും കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തില്‍ അകെ മരിച്ചവരുടെ എണ്ണം അഞ്ചായി . ഇന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും മൂന്ന് പേരെ കൂടി കണ്ടെത്താനായുണ്ട്. പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. ഇതില്‍ രണ്ട് സോണുകളുടെ തെരച്ചില്‍ ഇന്നലെ പൂർത്തിയാക്കിയിരുന്നു. ബാക്കി രണ്ട് സോണുകളിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ഇന്ന് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് ഇന്നലെ കഡാവർ നായകള്‍ എത്തിനിന്നത്. അതിനാല്‍ ഈ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോള്‍ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാല്‍ എന്നിവരാണ് മരിച്ചത്.
അതേസമയം, പ്രദേശത്ത് ഇപ്പോള്‍ ചെറിയ മഴയുണ്ട്. ഈ സമയത്താണ് തിരച്ചില്‍ ഊർജ്ജിതമാക്കിയിരുന്നത്. കള്ളാടി പുഴയില്‍ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കും. എന്നാല്‍ തെരച്ചിലിന് മഴ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്കയിലാണ് അധികൃതർ. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
അതിനിടെ, ദുരന്ത ഭൂമിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്നലെ മുഖ്യമന്ത്രി ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും. കൃഷി മന്ത്രിയും, റവന്യൂ മന്ത്രിയും വയനാട്ടില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്.

