ന്യൂഡല്‍ഹി: പ്രണയത്തിലായിരുന്ന യുവാവ് വിവാഹിതനാണെന്ന വിവരമറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ഗുരുഗ്രാമില്‍ യുവതിയെ തീകൊളുത്തിക്കൊന്നു.
ഡല്‍ഹി സ്വദേശിനിയായ ദിവ്യ കത്താരിയ (23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ജജ്ജർ സ്വദേശിയായ സുനില്‍ കുമാറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ജൂണ്‍ 18-നാണ് ദിവ്യ, സുനില്‍ കുമാറിന്റെ കടയിലെത്തുന്നത്. ഇവിടെ വെച്ചാണ് ഇയാള്‍ നേരത്തെ വിവാഹിതനാണെന്ന സത്യാവസ്ഥ ദിവ്യ അറിയുന്നത്. തുടന്നുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനൊടുവില്‍, പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന അന്ന് രാത്രി ഇരുവരും ഒരു ഹോട്ടലില്‍ മുറിയെടുത്തു. എന്നാല്‍ തൊട്ടടുത്ത ദിവസമായ ജൂണ്‍ 19-ന് വീണ്ടും തർക്കമുണ്ടാകുകയും, പ്രതി ദിവ്യയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
വൈകിയെത്തിയ പരാതി: ഗുരുതരമായി പൊള്ളലേറ്റ ദിവ്യയെ ജൂണ്‍ 19-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ പോലീസെത്തി ദിവ്യയുടെയും അമ്മയുടെയും മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും, നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യമില്ലെന്നാണ് ഇരുവരും അറിയിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ജൂണ്‍ 27-ന് ദിവ്യ മരണപ്പെട്ടു. ഇതിനുപിന്നാലെ ബന്ധുക്കളിലൊരാള്‍ നല്‍കിയ കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രതിയെ വലയിലാക്കിയതും.
സ്വർണം വില്‍ക്കാൻ കടയില്‍ എത്തിയപ്പോഴാണ് ദിവ്യയെ പരിചയപ്പെട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച മണ്ണെണ്ണക്കുപ്പിയും പ്രതിയുടെ മൊബൈല്‍ ഫോണും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

