ചെന്നൈ: തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും ബിജെപിയും ചേർന്ന് തന്റെ രാഷ്ട്രീയ ഉയർച്ചയും പ്രചാരണങ്ങളും അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് തമിഴ്‌നാട് വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്.
ഡി എം കെ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് വിജയ് ഉന്നയിച്ചത്. തന്നെ പലവഴിക്ക് തടയാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് മുതല്‍ തന്നെ വേട്ടയാടുകയാണെന്നും വിജയ് പറഞ്ഞു.
കരൂർ ദുരന്തവും ജനനായകൻ വിവാദവും തന്നെ തളർത്തിയില്ല. തന്റെ യോഗങ്ങള്‍ മുടക്കാൻ മാർഗരേഖ കൊണ്ടുവന്നു, അതും വിജയിച്ചില്ല. ഒടുവില്‍ തന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കാൻ ശ്രമിച്ചു. അങ്ങനെ പല രീതിയിലുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടു. ഏറ്റവും ഒടുവിലാണ് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് വ്യക്തിപരമായി അപകീർത്തിപെടുത്താൻ ശ്രമം നടന്നതെന്നും അതും വിജയിച്ചില്ലെന്നും തിരുനെല്‍വേലിയില്‍ നടന്ന കൂറ്റൻ റാലിയില്‍ വിജയ് പറഞ്ഞു. തന്റെ വിവാഹമോചന ഹർജിക്ക് പിന്നില്‍ ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഡി എം കെ ഗൂഢാലോചന ചൂണ്ടിക്കാട്ടി വിജയ് പരോക്ഷമായി ആരോപിച്ചത്.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിർണ്ണായക നീക്കങ്ങളും വിജയ് റാലിയില്‍ നടത്തി. തമിഴ്‌നാട് കോണ്‍ഗ്രസിനെ കോടികള്‍ നല്‍കി മുഖ്യമന്ത്രി സ്റ്റാലിൻ വിലയ്ക്കെടുത്തിരിക്കുകയാണെന്നും നിലവിലുള്ളത് ഒരു 'പണപ്പെട്ടി സഖ്യം' മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാല്‍ യഥാർത്ഥ കോണ്‍ഗ്രസ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും ഡി എം കെയും ബി ജെ പിയും ഒത്തുചേർന്ന് തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും വിജയ് ആരോപിച്ചു. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമല്ല, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയമാണ് തന്റെ പാർട്ടി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അണ്ണാദുരൈയുടെയും കാമരാജിന്റെയും സുവർണ്ണ ഭരണം തമിഴ്‌നാട് എത്രയോ വർഷങ്ങളായി ആഗ്രഹിക്കുന്നുണ്ടെന്നും അത് തിരികെ നല്‍കാൻ ടി വി കെയ്ക്ക് കഴിയുമെന്നും വിജയ് അവകാശപ്പെട്ടു.
കരൂരിലെ വിവാദങ്ങളോ മറ്റ് ആരോപണങ്ങളോ തന്നെ തളർത്തില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം തമിഴ് ജനതയോട് ഒരൊറ്റ അവസരം മാത്രമാണ് ചോദിക്കുന്നത്. അഴിമതിരഹിതവും ജനകീയവുമായ ഒരു ഭരണം ഉറപ്പുനല്‍കുന്ന വാക്കുകളിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ മുന്നേറാമെന്നാണ് വിജയിന്‍റെ പ്രതീക്ഷ.
അതേസമയം തിങ്കളാഴ്ച പെരുമ്പൂരില്‍ വിജയ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളും ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. എംഎല്‍എ ഇനിഗോ ഇരുദയരാജാണ് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ സ്ഥാനാർഥി. കെ. രാജശേഖരനാണ് എഐഎഡിഎംകെ സ്ഥാനാർഥി. തിരുച്ചിറപ്പള്ളിയില്‍ കനത്ത മല്‍സരമാണ് പ്രതീക്ഷിക്കുന്നത്.

