ബുക്കാവ്: കിഴക്കൻ കോംഗോയിലെ ബുക്കാവു നഗരത്തില്‍ അടുത്തടുത്തുള്ള രണ്ട് സ്കൂളുകളിള്‍ തീപിടിത്തം. വിദ്യാർത്ഥികളുള്‍പ്പടെ 26 പേർക്ക് ദാരുണാന്ത്യം.
നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രവിശ്യാ ഭരണകൂടം അറിയിച്ചു. 19 പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളുമാണ് മരിച്ചതെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. സ്കൂളുകള്‍ കൂടാതെ പ്രദേശത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. എകദേശം 300 ഓളം വീടുകള്‍ ഇതിനോടകം തന്നെ കത്തിനശിച്ചു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീപിടിത്തത്തില്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും അപകടത്തിന്റെ ആക്കം കൂട്ടി. നിരവധിപേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാടുതു ജനറല്‍ ആശുപത്രിയില്‍ പെരിക്കേറ്റ 50 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
സ്കൂളുകളിലും ആരോഗ്യ സേവന സംവിധാനങ്ങളിലും വലിയ സമ്മർദ്ദമുണ്ടായ സാഹചര്യത്തില്‍, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

