കൊച്ചി: കുംഭമേള താരത്തെ കണ്ടെത്താനുള്ള അന്വേഷണം തത്കാലത്തേക്ക് അവസാനിപ്പിച്ച് മധ്യപ്രദേശ് പോലീസ് മടങ്ങിയതായി വിവരം.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് പോലീസ് സംഘം മടങ്ങിയത്. പെണ്‍കുട്ടിയുടെയും ഭർത്താവിന്റെയും മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് സംഘം കൊച്ചിയിലെത്തിയത്. വനിതാ എസ്.ഐ. അടക്കമുള്ള സംഘമാണ് തിരച്ചിലിനായി എത്തിയത്.
തൃക്കാക്കരയിലും കാക്കനാടും പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് എൻ.ജി.ഒ. ക്വാട്ടേഴ്‌സ് ജങ്ഷന് സമീപത്തെ ഫ്‌ളാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു.
ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ഫർമാൻഖാനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് പിൻവാങ്ങിയത്.
താരത്തിനെ വിവാഹം ചെയ്ത ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മിഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും കൈമാറി. ഹൈക്കോടതിയുടെ തുടർനടപടികള്‍ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്റെ അടുത്ത നീക്കം.
കൊച്ചി സിറ്റി പോലീസില്‍ നിന്നു കാര്യമായ സഹകരണം മധ്യപ്രദേശ് പോലീസിന് ലഭിച്ചിട്ടില്ല. എങ്കിലും പെണ്‍കുട്ടിയുടെ മൊഴിയും വിവാഹം നടത്താൻ സഹായിച്ചതായി കരുതുന്നയാളുടെ മൊഴിയും ഫോണിലൂടെ രേഖപ്പെടുത്തിയതായാണ് വിവരം. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന നിലപാടിലാണ് കൊച്ചി സിറ്റി പോലീസ്.
മധ്യപ്രദേശ് പോലീസ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ എത്തിയതാണെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും ഭർത്താവും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

