കർണാടക: കർണാടകയില്‍ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ മുത്തശ്ശിയെ ചെറുമകൻ ക്രൂരമായി കൊലപ്പെടുത്തി.
കർണാടകയിലെ ഷിമോഗ അണ്ണാനഗറിലാണ് നടുക്കുന്ന സംഭവം. സുശീലാമ്മ (60) ആണ് കൊല്ലപ്പെട്ടത്. ലഹരിമരുന്നിന് അടിമയായിരുന്ന 25കാരനായ ചെറുമകൻ കിഷോർ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം.
കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് കിഷോറിനെതിരെ നേരത്തെയും നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. ഒളിയിടത്തില്‍ നിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കിഷോർ ആക്രമണത്തിന് മുതിർന്നതോടെ ആത്മരക്ഷാർത്ഥം പൊലീസ് കാലില്‍ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

