അഹമ്മദാബാദ്: അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന ക്രൂര ജനക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഗാഡിവക്ഡ ഗ്രാമത്തിലാണ് സംഭവം.
മനുഭായ് രാംജിഭായ് ദാമോർ എന്നയാളാണ് കൊല്ലപ്പെട്ടത്. മന്ത്രവാദിനിയെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ഗ്രാമവാസികള്‍ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. സംഭവത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വിജയ്‌നഗർ താലൂക്കിലെ ഗാഡിവക്ഡ ഗ്രാമവാസിയായ കംലാബെന്നിനെ മന്ത്രവാദിനിയെന്ന് മുദ്രകുത്തിയാണ് ആക്രമണം നടത്തിയത്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് മനുഭായ് രാംജിഭായ് ദാമോർ കൊല്ലപ്പെട്ടത്.
അക്രമാസക്തരായ ഒരു സംഘം മനുഭായിയുടെ വീട് വളഞ്ഞ് കുടുംബത്തോട് ഗ്രാമം വിടാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തർക്കം രൂക്ഷമായി. കംലാബെന്നിനെ ആക്രമിക്കാൻ ശ്രമിച്ച ജനക്കൂട്ടം വീടിന് നേരെ കല്ലേറും നടത്തി. ഭീതിയിലായ കുടുംബത്തെ രക്ഷിക്കാൻ മനുഭായിയും മക്കളും മുന്നോട്ട് വന്നതോടെയാണ് ആക്രമണം അതിക്രമത്തിലേക്ക് നീങ്ങിയത്.
മാരകായുധങ്ങളുമായി എത്തിയ സംഘം മനുഭായിയെയും മക്കളെയും ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനുഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തും മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. പരുക്കേറ്റ മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ ചികിത്സയില്‍ തുടരുകയാണ്.
സംഭവത്തില്‍ എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടെ 12 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ഖേദ്ബ്രഹ്മ ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് കുല്‍ദീപ് നായ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

