ന്യൂഡല്‍ഹി: മതാചാരങ്ങള്‍ അന്ധവിശ്വാസമാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോള്‍, ജഡ്ജിമാരുടെ വൈദഗ്ധ്യം നിയമത്തിലാണെന്നും മതത്തിലല്ലെന്നും കേന്ദ്ര സർക്കാർ മറുപടി നല്‍കി.
ശബരിമല വിധിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുൻപാകെയാണ് സുപ്രധാനമായ ഈ വാദപ്രതിവാദങ്ങള്‍ നടന്നത്. ഒരു ആചാരം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് സാധിക്കുമെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള നിരീക്ഷിച്ചു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതികളല്ല, മറിച്ച് ജനപ്രതിനിധി സഭകളാണെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു.
ശബരിമലക്കേസിലെ വിശാലമായ നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയാണ് അന്ധവിശ്വാസമാണോയെന്ന് കോടതിക്ക് നിശ്ചയിക്കാനാകുമെന്ന് പറഞ്ഞത്. എന്നാല്‍, ഒരു ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും പറയേണ്ടത് നിയമനിർമാണസഭകളാണെന്ന് സോളിസിറ്റർ വാദിച്ചു. അതേസമയം, നിയമനിർമാണസഭകളാണ് അവസാനവാക്കെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി.
നാഗാലാൻഡില്‍ മതാചാരമായി കാണുന്ന ഒന്നിനെ തനിക്ക് അന്ധവിശ്വാസമായി തോന്നാമെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ മന്ത്രവാദം തടയാൻ നിയമമുണ്ട്. അവിടെ ദുർമന്ത്രവാദമാണെന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ് നിയമത്തിലൂടെ വിലക്കിയത്. എന്നാല്‍, കുറച്ച് ജഡ്ജിമാർ ഇരുന്ന് ഇക്കാര്യം തീരുമാനിക്കാനാവില്ല.
അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയില്‍ ഇടപെടാമെന്നതില്‍ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാം. എന്നാല്‍, മതപരിഷ്‌കരണത്തിന്റെപേരില്‍ മതത്തിന്റെ സവിശേഷതതന്നെ ഇല്ലാതാക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്‌ന യോജിച്ചു.
മതാചാരമെന്തെന്ന് ശിരൂർമഠക്കേസ് വിധിയില്‍ പറയുന്നതിനെ ദർഗാകമ്മിറ്റി കേസില്‍ സുപ്രീംകോടതി തെറ്റായാണ് വ്യാഖ്യാനിച്ചതെന്ന് തുഷാർ മേത്ത പറഞ്ഞു. മതത്തിന് അനിവാര്യമായ ആചാരം എന്ന വ്യഖ്യാനം തെറ്റാണ്. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളില്‍ ഒരു സ്രഷ്ടാവ്, ഒരു വിശുദ്ധപുസ്തകം എന്നിവയായതിനാല്‍ ഇതാണ് മതത്തിലെ അനിവാര്യമായ ആചാരമെന്ന് പറയാനാകും. എന്നാല്‍, ഹിന്ദുമതത്തില്‍ അങ്ങനെയല്ലാത്തതിനാല്‍ അനിവാര്യമായ ആചാരമേതെന്ന് കണ്ടെത്താൻ പ്രയാസമാണ്.
മതം, മതാചാരം, വിശ്വാസി സമൂഹം എന്നിവയെ നിർവചിക്കലാണ് പ്രശ്‌നമെന്ന് സോളിസിറ്റർ പറഞ്ഞു. ആര്യസമാജം, ബ്രഹ്‌മസമാജം എന്നിവയിലുള്ളവർ വിഗ്രഹാരാധനയ്ക്കും വേദത്തിനും എതിരാണ്. ഇവർക്ക് പൊതുവായൊരു സംഘടനയോ പേരോ ഇല്ലെങ്കിലും അവരും വിശ്വാസിസമൂഹത്തിന്റെപരിധിയില്‍വരും. ഇവരുടെ വിശ്വാസങ്ങളിലേക്ക് കോടതിക്ക് കടക്കാനാകുമോയെന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
പരാതി സിവില്‍ സ്യൂട്ടായിരുന്നെങ്കില്‍ സിവില്‍ നടപടിക്രമത്തിലെ ഓർഡർ ഏഴിലെ 11-ാം ചട്ടപ്രകാരം തള്ളുമായിരുന്നെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ഒരു വിശ്വാസിസമൂഹത്തിന്റെ ആചാരം അതിന് പുറത്തുള്ളവർക്ക് പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യംചെയ്യാനാകുമോ എന്നതാണ് ഏഴാമത്തെ നിയമപ്രശ്‌നമെന്ന് തുഷാർ മേത്ത പറഞ്ഞു. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റണമെന്ന് എനിക്കെങ്ങനെ റിട്ട് ഹർജി നല്‍കാനാകുമെന്ന് തുഷാർ മേത്ത ചോദിച്ചു.
ഹർജി നിലനില്‍ക്കുന്നതല്ലെങ്കില്‍ ഒമ്പതംഗബെഞ്ചിലെ റഫറൻസ്തന്നെ തള്ളുകയാണ് വേണ്ടതെന്ന് യുവതീപ്രവേശനം ആവശ്യപ്പെടുന്നവർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് പറഞ്ഞു.
ഗുരുതരമായ ഭരണഘടനാവിഷയമുണ്ടെങ്കില്‍ ഹർജിക്കാരുടെ അർഹതനോക്കാതെ കോടതിക്ക് ഇടപെടാമെന്നാണ് 2018-ലെ ശബരിമലവിധിയില്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേസമയം, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തിപരമായി പ്രശ്‌നം നേരിടുന്നവരാണ് പരാതി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

