കൊച്ചി: മുസ്ലിം സമുദായത്തെയും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെയും അധിക്ഷേപിച്ചു എന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആര്‍വി ബാബുവിനെതിരെ കേസ്.
സാമുദായിക സ്പര്‍ദ്ധക്ക് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ തൃക്കാക്കര പോലീസ് കേസെടുത്തത്.
കേരളം പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ പ്രചാരകനായി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ അധിക്ഷേപിച്ച് ആര്‍വി ബാബു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്‍.വി ബാബു ആരോപിച്ചിരുന്നു. മയക്കുമരുന്നായാലും തീവ്രവാദമായാലും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ അറിവില്ലാതെ ഇവിടെ നടക്കില്ലെന്നാണ് നാട്ടുകാരുടെ അനുഭവമെന്നും കുറിപ്പിലുണ്ടായിരുന്നു.
ആര്‍വി ബാബു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണാർത്ഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി . മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആള്‍ക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.

