തങ്ങളുടെ പ്രിയപ്പെട്ട വളർത്തുതത്തയുടെ ജീവൻ നിലനിർത്താൻ ഒന്നര ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ് ഒരു കുടുംബം.
കൊല്‍ക്കത്ത സ്വദേശിയായ മുൻ റെയില്‍വേ ജീവനക്കാരൻ ശ്യാമല്‍ കാറിന്റെ വീട്ടിലെ 'മിതു' എന്ന 13 വയസ്സുള്ള പെണ്‍തത്തയാണ് അപൂർവമായ ആരോഗ്യപ്രതിസന്ധി നേരിടുന്നത്.
ശരീരത്തില്‍ കാല്‍സ്യം അമിതമായി അടിഞ്ഞുകൂടിയതിനെ തുടർന്ന് മിതുവിന്റെ വയറ്റില്‍ അസാധാരണ വലുപ്പമുള്ള ഒരു മുട്ട രൂപപ്പെടുകയായിരുന്നു. 'എഗ് ബൈൻഡിങ്' എന്ന ഈ അവസ്ഥ കാരണം ഒരാഴ്ചയായി തത്തയ്ക്ക് മുട്ടയിടാൻ സാധിക്കുന്നില്ല. കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന മിതുവിന്റെ ജീവൻ തന്നെ ഇപ്പോള്‍ അപകടത്തിലാണ്. തത്തമ്മയുടെ ഈ അവസ്ഥ കണ്ട് കുടുംബത്തിലെ കുഞ്ഞു തിയമോളും ഏറെ സങ്കടത്തിലാണ്.
ആദ്യം കൊല്‍ക്കത്തയിലെ മൃഗഡോക്ടറെ സമീപിച്ച് റേഡിയോഗ്രഫി പരിശോധന നടത്തിയപ്പോഴാണ് സാധാരണയില്‍ കവിഞ്ഞ വലുപ്പമുള്ള മുട്ട തത്തയുടെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ കൊല്‍ക്കത്തയില്‍ ലഭ്യമല്ല. തുടർന്നാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി മിതുവിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാൻ കുടുംബം തീരുമാനിച്ചത്. രണ്ടു വർഷം മുൻപാണ് ശ്യാമല്‍ കാർ മിതുവിനെ ഈ കുടുംബത്തിലേക്ക് കൊണ്ടുവന്നത്.

