ലണ്ടൻ: മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ.
കേന്ദ്ര ഏജൻസിയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് പാർട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പ്രസ്താവന പുറത്തിറക്കി.
മേയ് 2026 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുകയും നിലവില്‍ പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ സർക്കാർ ഏജൻസികള്‍ രാഷ്ട്രീയപ്രേരിതമായ നടത്തിയ പരിശോധനകളെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ അപലപിക്കുന്നതായി കുറിപ്പില്‍ പറയുന്നു. ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തിന് പുറത്ത് പിണറായി വിജയനെ അനുകൂലിച്ച് പരസ്യമായി പ്രതിഷേധിച്ച അനവധി സിപിഎം നേതാക്കളുടെ അറസ്റ്റിനെയും അപലപിക്കുന്നതായി കുറിപ്പിലുണ്ട്.
'വലതുപക്ഷ, യാഥാസ്ഥിതിക സർക്കാരുകള്‍ നിയമസംവിധാനങ്ങളെയും പോലീസ് അടിച്ചമർത്തലിനെയും പുരോഗമന ജനകീയ ശക്തികള്‍ക്കെതിരേ ആയുധങ്ങളായി ഉപയോഗിക്കുന്നത് രാജ്യാന്തര പ്രതിഭാസമായി മാറിക്കഴിഞ്ഞു. ചെക്ക് റിപ്പബ്ലിക്ക് മുതല്‍ ജോർദാൻ, കെനിയ തുടങ്ങി ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും, കുറിപ്പ് വിമർശിക്കുന്നു.
സംഘടിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, കമ്യൂണിസ്റ്റുകള്‍ക്ക് സംഘടിക്കാനുള്ള രാഷ്ട്രീയ അവകാശം എന്നിവയ്ക്കുനേരെ രാഷ്ട്രീയവത്കരിക്കപ്പെട്ട ഏജൻസികള്‍ വഴി നടത്തുന്ന അടിച്ചമർത്തുന്നതും ജനാധിപത്യവിരുദ്ധവുമായ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകളുടെയും സഹോദരപാർട്ടിയായ സിപിഎമ്മിന്റെയും പോരാട്ടത്തോട് ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി സമ്പൂർണമായി ഐക്യപ്പെടുന്നെന്നും പ്രസ്താവനയിലുണ്ട്.
അടിച്ചമർത്തലിനുള്ള വലിയ വില നല്‍കിക്കൊണ്ടാണ് നൂറുകൊല്ലം മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഇന്ത്യയിലെ കമ്യൂണസ്റ്റുകള്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. ഇന്ന് മോദിസർക്കാരിന്റെ തൊഴിലാളിവിരുദ്ധവും അടിച്ചമർത്തുന്നതുമായ നയങ്ങള്‍ക്കെതിരേ ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടത്തില്‍ സിപിഎം ഒപ്പംനില്‍ക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.
ബ്രിട്ടിനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറി അലക്‌സ് ഗോർഡണ്‍, ഇന്റർനാഷണല്‍ സെക്രട്ടറി കെവാൻ നെല്‍സണ്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

