ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം ആരംഭിക്കുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്.
ആറാം തീയതിയാണ് അഭിജീത് ഡല്‍ഹിയില്‍ എത്തുക. ആക്ഷേപഹാസ്യ സോഷ്യല്‍ മീഡിയ പേജായ കോക്രോച്ച് ജന്ത പാർട്ടിയുടെ സ്ഥാപകനാണ് അഭിജീത് ദിപ്കെ. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തർ മന്തറില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് പറഞ്ഞു.
സ്വീകരിക്കാനായി സിജെപി അംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തണമെന്നും ദീപ്‌കെ അഭ്യർഥിച്ചു. ഒരു ഇൻസ്റ്റഗ്രാം പേജും, കോക്രോച്ച് മീമും കൊണ്ട്, സോഷ്യല്‍ മീഡിയയില്‍ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ സ്ഥാപകനാണ് അഭിജീത് ദീപ്‌കെ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയാണ് അഭിജീത് ദീപ്‌കെ എന്ന മുപ്പതുകാരൻ. പൂനെയില്‍ നിന്ന് ജേണലിസം പഠിച്ച ശേഷം, അമേരിക്കയിലെ പ്രശസ്തമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷൻസില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റാണ് അഭിജീത്. നിലവില്‍ അമേരിക്കയിലിരുന്നാണ് അഭിജീത് ഇന്ത്യയില്‍ 'പാറ്റ വിപ്ലവം' സൃഷ്ടിച്ചത്.
2020 മുതല്‍ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കാമ്പയിൻ ടീമില്‍ സജീവമായി പ്രവർത്തിച്ചയാളാണ് അഭിജീത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിയുടെ മീം കാമ്പയിനുകള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചത് അഭിജീതിന്റെ ബുദ്ധിയായിരുന്നു.
അതുകൊണ്ടുതന്നെ, സിജെപി എന്നത് ആം ആദ്മി പാർട്ടിക്ക് വേണ്ടി യുവാക്കളെ ആകർഷിക്കാൻ നിർമിച്ച ഒരു 'രഹസ്യ രാഷ്ട്രീയ പ്രൊജക്‌ട്' ആണെന്നും എഎപിയുടെ ബി ടീമെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കിപ്പോള്‍ എഎപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിജീതിന്റെ വാദം.

