സേലം: ഓണ്‍ലൈൻ ട്രേഡിങ്ങില്‍ യുവാവിന് നഷ്ടമായത് 35 ലക്ഷം രൂപ. സാമ്പത്തിക നഷ്ടത്തിന് പിന്നാലെ യുവാവ് മരിച്ച നിലയില്‍.
തമിഴ്നാട് സേലത്ത് ധർമപുരി ജില്ലയിലെ കൊളത്തൂർ സ്വദേശിയായ കെ.നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ബുധനാഴ്ച രാത്രിയോടെ പൊലീസ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
പെന്നാഗരം ഗ്രാമത്തില്‍ സ്വന്തമായി പലചരക്ക് കട നടത്തിവരികയായിരുന്നു നാരായണൻ. ഭാര്യയും 13കാരിയായ മകളും ഏഴ് വയസുകാരൻ മകനുമുണ്ട്. ബുധനാഴ്ച വൈകിട്ട് മുതല്‍ നിരന്തരമായി ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഭാര്യ തമിള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാരായണന്‍റെ സുഹൃത്തുക്കളും കൂടി നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ലൈൻ ട്രേഡിങ് വഴി നാരായണന് വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടി വന്നിരുന്നെന്നും കടുത്ത മാനസികസമ്മർദത്തിലാണുണ്ടായിരുന്നതെന്നും അടുത്ത ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പൊലീസ് മേട്ടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഏത് പ്ലാറ്റ്ഫോം വഴിയാണ് പണം നഷ്ടപ്പെട്ടതെന്നോ, അത് തട്ടിപ്പായിരുന്നോ മാർക്കറ്റിലെ നഷ്ടമായിരുന്നോ എന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

