ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തിലെ ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ എല്‍പിജി ഉപഭോഗം കുറയ്ക്കുന്നതിനായി കർശന നടപടികളുമായി കേന്ദ്രസർക്കാർ.
പൈപ്പ് ലൈൻ വഴി പാചകവാതകം (പിഎൻജി) ലഭിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ എല്‍പിജി സിലിണ്ടറുകള്‍ തിരികെ നല്‍കേണ്ടി വരും. ഗാർഹിക എല്‍പിജി കണക്‌ഷനുകളുടെ ദുരുപയോഗം തടയുന്നതിനായി ഒരേ വിലാസത്തില്‍ ഇരട്ട കണക്‌ഷനുകള്‍ (എല്‍പിജി & പിഎൻജി) ഉള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ എണ്ണക്കമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞു.
പുതിയ ചട്ടങ്ങള്‍ ഇങ്ങനെ:
ഒറ്റ കണക്‌ഷൻ മാത്രം: പുതിയ നിയമപ്രകാരം ഒരേ വിലാസത്തില്‍ എല്‍പിജി, പിഎൻജി കണക്‌ഷനുകള്‍ ഒരേസമയം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
അവസാന തീയതി ജൂണ്‍ 30: പിഎൻജി സൗകര്യമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പൈപ്പ് ലൈൻ കണക്‌ഷനിലേക്ക് മാറണം. ഇതിനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിക്കും. അതിനുള്ളില്‍ മാറിയില്ലെങ്കില്‍ നിലവിലുള്ള എല്‍പിജി കണക്‌ഷൻ സസ്പെൻഡ് ചെയ്യാനോ വിച്ഛേദിക്കാനോ ആണ് സർക്കാർ തീരുമാനം.
30 ദിവസത്തെ ഇളവ്: പിഎൻജി കണക്‌ഷൻ ആക്ടിവേറ്റ് ആയി 30 ദിവസത്തിനുള്ളില്‍ എല്‍പിജി സിലിണ്ടർ ഒഴിവാക്കണം. സിലിണ്ടർ സറണ്ടർ ചെയ്യുമ്പോള്‍ നല്‍കുന്ന വൗച്ചർ ഉപയോഗിച്ച്, ഭാവിയില്‍ പിഎൻജി സൗകര്യമില്ലാത്ത സ്ഥലങ്ങളിലേക്ക് താമസം മാറുകയാണെങ്കില്‍ എല്‍പിജി കണക്‌ഷൻ പുനഃസ്ഥാപിക്കാനും സാധിക്കും.
ബുക്കിങ്ങുകള്‍ തടയും
പിഎൻജി ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ച്, ഈ മാസം മുതല്‍ അവർക്കുള്ള എല്‍പിജി സിലിണ്ടർ ബുക്കിങ്ങുകള്‍ സ്വീകരിക്കരുതെന്നും സിലിണ്ടറുകള്‍ റീഫില്‍ ചെയ്തു നല്‍കരുതെന്നും എണ്ണക്കമ്പനികള്‍ക്ക് സർക്കാർ കർശന നിർദേശം നല്‍കിയിട്ടുണ്ട്.
പാചകവാതക വില വീണ്ടും കൂടുമോ? ആശങ്കയില്‍ ജനങ്ങള്‍
മാസാദ്യമുള്ള വില പുനർനിർണയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് പാചക വാതക വില വർധിക്കുമെന്ന ആശങ്കയും ശക്തമാണ്. അന്താരാഷ്ട്ര പ്രതിസന്ധികള്‍ കാരണം കഴിഞ്ഞ മാസങ്ങളിലും എണ്ണക്കമ്പനികള്‍ വില വർധിപ്പിച്ചിരുന്നു.
ഗാർഹിക ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ് വില വർധനയെങ്കില്‍ പോലും, അത് രാജ്യത്തെ ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലകളെയും ചെറുകിട വ്യവസായങ്ങളെയും വലിയ പ്രതിസന്ധിയിലാക്കും

