വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചർച്ചകള്‍ക്കായി അമേരിക്കൻ ഉന്നതതല സംഘം പാകിസ്ഥാനിലേക്ക്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചർച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് പോകുക.
ഈ വാരാന്ത്യത്തില്‍ സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വാൻസിനൊപ്പം അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നർ എന്നിവരും ചർച്ചകളില്‍ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ ഇസ്ലാമാബാദില്‍ ചർച്ചകള്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഈ കൂടിക്കാഴ്ചകള്‍ക്ക് അമേരിക്ക വലിയ പ്രതീക്ഷയോടെയാണ് സമീപിക്കുന്നതെന്നും, ചർച്ചകള്‍ക്ക് വാൻസ് നേതൃത്വം നല്‍കുമെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ, ഇറാൻ ഉടൻ തന്നെ അനുകൂല പ്രതികരണം നടത്തണമെന്ന് വാൻസ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സൈനിക നടപടികള്‍ വീണ്ടും പരിഗണിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം.

