ഡല്‍ഹി: ഡല്‍ഹി, പഞ്ചാബ്, ത്രിപുര, ഹരിയാന, എന്നീ നാല് സംസ്ഥാനങ്ങളിലേക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി ദേശീയ നേതൃത്വം.
ബിജെപി ഡല്‍ഹി നേതൃത്വത്തിന്റെ അധ്യക്ഷനായി കേന്ദ്രമന്ത്രി ഹർഷ് മല്‍ഹോത്രയെ ആണ് നിയമിച്ചിരിക്കുന്നത്, വരുന്ന വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ മുതിർന്ന നേതാവ് കെവാള്‍ സിങ് ധില്ലൻ പാർട്ടി അധ്യക്ഷനാകും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്.
ഡല്‍ഹിയിലെ സംഘടനാ പ്രവർത്തനം ബിജെപി കൂടുതല്‍ ശക്തിപ്പെടുത്തുന്നു എന്നതിൻ്റെ തെളിവാണ് കേന്ദ്ര സഹമന്ത്രിയായ ഹർഷ് മല്‍ഹോത്രയുടെ നിയമനം. വീരേന്ദ്ര സച്ച്‌ദേവയെ നീക്കിയാണ് ഹർഷ് മല്‍ഹോത്രയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കിഴക്കൻ ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് ഹർഷ് മല്‍ഹോത്ര. നേരത്തെ, ഡല്‍ഹി ഘടകത്തിൻ്റെ ജനറല്‍ സെക്രട്ടറി ഇൻ ചാർജായി പ്രവർത്തിച്ചിട്ടുണ്ട്. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്.
പഞ്ചാബിലെ നിലവിലെ ബിജെപി അധ്യക്ഷനായ സുനില്‍ ജോക്കറെ മാറ്റി കെവാള്‍ സിങ് ധില്ലനെ നിയമിക്കുന്നതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലും ബിജെപി ചുവടുറപ്പിക്കുകയാണ് എന്ന വേണം പറയാൻ. 2022ലാണ് കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെവാള്‍ സിങ് ധില്ലൻ ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ ധില്ലൻ തയ്യാറായിരുന്നില്ല. ഇതോടെ ധില്ലനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. ബിജെപിയില്‍ എത്തിയ ധില്ലൻ ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
അഭിഷേക് ദിബ്രോയ് എംഎല്‍എ ആണ് ത്രിപുരയില്‍ സംസ്ഥാന അധ്യക്ഷനാകുന്നത്. ബിജെപി ഹരിയാന ഘടകത്തിൻ്റെ പുതിയ അധ്യക്ഷയാവട്ടെ അർച്ചന ഗുപ്തയും. ഹരിയാന ബിജെപിയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത കൂടിയാണ് അർച്ചന ഗുപ്ത.

