ചേർപ്പ്: സ്കൂള്‍ വിദ്യാർഥികള്‍ക്ക് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന കഞ്ചാവും രാസലഹരിവസ്തുക്കളുമായി വധശ്രമം ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതികളായ രണ്ടുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ആനന്ദപുരം കൂപ്ലിക്കാടൻ ആഷിക്ക് (25), കുട്ടനെല്ലൂർ ആലുക്കല്‍ ശ്രീജിത്ത് (38) എന്നിവരാണ് പിടിയിലായത്.
ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ചതായി കരുതുന്ന 1.30 ലക്ഷം രൂപ ആഷിക്കില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. പാലയ്ക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കഞ്ചാവുമായി കുടുങ്ങിയത്. അതേസമയം, ചൊവ്വൂരില്‍ നടത്തിയ പരിശോധനയില്‍ ശ്രീജിത്തിനെ രാസലഹരിവസ്തുക്കളുമായി അറസ്റ്റ് ചെയ്തു.
വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലും, മാള പോലീസ് സ്റ്റേഷൻ പരിധിയില്‍ വാഹനമോടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലും ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഇരുവർക്കുമെതിരെ ബാലനീതിനിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ചേർപ്പ് എസ്.എച്ച്.ഒ കെ.എൻ. മനോജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ. ഷിജു, സഞ്ജയ് എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

