തിരുവനന്തപുരം: വിവാഹമോചനക്കേസിനിടയില്‍ ഭാര്യയുടെ ഫോണിലേക്ക് സന്ദേശമയച്ചെന്ന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിന്റെ കണ്ണില്‍ പെപ്പർ സ്പ്രേ അടിച്ച എസ്‌ഐക്ക് തിരിച്ചടി.
ഇരയായ ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാണ് സർക്കാർ നടപ്പാക്കിയത്. വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടക്കുന്നതിനിടയില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യാനായി യുവാവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ പെപ്പർ സ്പ്രേ അടിച്ചത്. നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവില്‍ സർക്കാർ ഫണ്ടില്‍ നിന്നും അനുവദിച്ച ശേഷം, കുറ്റക്കാരനായ എസ്‌ഐയുടെ ശമ്പളത്തില്‍ നിന്നും ഘട്ടംഘട്ടമായി ഈടാക്കാനാണ് കമ്മിഷൻ നിർദേശം നല്‍കിയത്.
രണ്ടു മാസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പ്രസ്തുത കാലയളവിന് 8 ശതമാനം പലിശ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. സ്വീകരിച്ച നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി കമ്മിഷനെ അറിയിക്കും. 2023 ഒക്ടോബർ 9 ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
പരാതിക്കാരനുമായുള്ള സംഭാഷണത്തില്‍ പ്രകോപിതനായ എസ്‌ഐ കണ്ണൂകള്‍ക്ക് നീറ്റലുണ്ടാകുന്ന വിധത്തില്‍ ഏതോ ദ്രാവകം മുഖത്തേക്ക് സ്പ്രേ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനു നല്‍കിയ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. മർദനമേറ്റതിനു തെളിവില്ലെന്നും റിപ്പോർട്ടില്‍ പറഞ്ഞു. തുടർന്ന് അന്വേഷണം മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിലെ പൊലീസ് സൂപ്രണ്ടിനു കമ്മിഷൻ കൈമാറി. പരാതിക്കാരൻ എസ്‌ഐയുടെ മുറിയില്‍ നിന്നും കരഞ്ഞു കൊണ്ടാണ് ഇറങ്ങിയതെന്നും വാഷ് ബേസിൻ എവിടെയാണെന്ന് ചോദിച്ചതായും സാക്ഷികള്‍ മൊഴി നല്‍കിയതായി അന്വേഷണ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.

