ലക്നൗ: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാൻസി എന്ന യുവതിയാണ് മരിച്ചത്.
യുവതിയുടെ മരണം കൊലപാതകമാണെന്നും, യുവതി സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃ വീട്ടില്‍ നിന്നും പീഡനം അനുഭവിച്ചിരുന്നതായും കുടുംബം ആരോപിച്ചു. വിവാഹ സമയത്ത് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും ഇനിയും കൂടുതല്‍ സ്ത്രീധനം വേണമെന്നും മാൻസിയുടെ ഭർത്താവ് സാഗർ രാജ്പുത്തും കുടുംബവും ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള അറിയപ്പെടുന്ന താരമായിരുന്നു മാൻസി. ഭർത്താവും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആളുകളായിരുന്നു. ഇൻസ്റ്റാഗ്രാമില്‍ എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് രാജ്പുത്തിനുള്ളത്.
കാണ്‍പുർ സ്വദേശിയാണ് മാൻസി. 2024ലായിരുന്നു സാഗർ രാജ്പുത്ത് മാൻസിയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് യുവതിയുടെ കുടുംബം 7 ലക്ഷം രൂപയും മറ്റ് നിരവധി ഗൃഹോപകരണങ്ങളും രാജ്പുതിന്റെ കുടുംബത്തിനു നല്‍കിയിരുന്നതായി മാൻസിയുടെ കുടുംബം അവകാശപ്പെട്ടു. സാഗർ രാജ്പുതിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ല. അവർ കൂടുതല്‍ സ്ത്രീധനം നല്‍കാൻ നിർബന്ധിച്ചിരുന്നതായി കുടുംബം പറഞ്ഞു. വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് മാൻസിയെ അവർ നിരന്തരം പരിഹസിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഭർതൃവീട്ടുകാർ മാൻസിയെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയായി. പീഡനവിവരം മാൻസി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി കുടുംബാംഗങ്ങള്‍ പലതവണ രാജ്പുതിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ശനിയാഴ്ചയാണ് മാന്‍സി ജീവനൊടുക്കി എന്ന വിവരം വീട്ടുകാരെ അറിയിച്ചത്.
സംഭവത്തില്‍ മാൻസിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. സാഗർ രാജ്പുതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കുമെതിരെ ആണ് പരാതി. സംഭവത്തില്‍ സ്ത്രീധന പീഡനത്തിന് പോലീസ് കേസ് എടുത്തു. ഭർത്താവ് സാഗർ രാജ്പുത്, ഭർതൃപിതാവ് രാജേഷ്, ഭർതൃസഹോദരൻ അനു, രാജ്പുതിന്റെ സഹോദരിമാരായ ബർഖ, ചാന്ദ്‌നി, അമ്മായിയമ്മ ആശ എന്നിവർക്കെതിരെയാണ് കേസ്. രാജ്പുതിനെ നിലവില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

